Thursday, May 3, 2012

ബോധോദയത്തിലേക്ക് ഒരു യാത്ര


ഗൗതമബുദ്ധനെക്കുറിച്ച് ഏറ്റവും ആഴത്തില്‍ പഠിച്ചയാളാണ് ഓഷോ രജനീഷ്. ബുദ്ധന്റെ 'ധര്‍മ്മപദ'യ്ക്ക് 12 വാല്യങ്ങളിലായി അദ്ദേഹം നല്‍കിയ വ്യാഖ്യാനം ലോകപ്രശസ്തമാണ്. ബോധോദയം തേടിയുള്ള സിദ്ധാര്‍ഥന്റെ യാത്രയെക്കുറിച്ചുള്ള ഈ ഭാഗം മൗലികമായ ദര്‍ശനം കൊണ്ട് പുതുമയാര്‍ന്നതാണ്. ചില ഭാഗങ്ങള്‍ ഇവിടെ. ബുദ്ധമത പ്രമാണങ്ങളും അഷ്ടാംഗമാര്‍ഗവും കൂടെ ചേര്‍ത്തിരിക്കുന്നു.

അതിമനോഹരമായ മനുഷ്യകഥയാണിത്.... കൊട്ടാരമുപേക്ഷിച്ചിറങ്ങുന്നതിന് തൊട്ടുതലേദിവസം ഗൗതമബുദ്ധന്റെ പത്‌നി ഒരു കുഞ്ഞിനു ജന്മം നല്‍കി. കൊട്ടാരം വിട്ടിറങ്ങുന്നതിനുമുമ്പ്, തന്റെയും ഭാര്യയുടെയും സ്‌നേഹത്തിന്റെ പ്രതീകമായ ആ കുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭാര്യയുടെ കിടപ്പുമുറിക്കരികിലേക്ക് അദ്ദേഹം പ്രവേശിച്ചു. അവര്‍ നല്ല ഉറക്കത്തിലായിരുന്നു. തൊട്ടടുത്തുതന്നെ കമ്പിളിപുതച്ച് കുഞ്ഞും കിടക്കുന്നു. കമ്പിളി നീക്കി കൊച്ചുകുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹത്തിന് കൊതിയായിയ്യ ഇനി എന്നെങ്കിലും തിരിച്ചുവരുമോ എന്നുറപ്പുപറയാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.

അജ്ഞാതമായ ഏതോ തീര്‍ഥാടനത്തിനിറങ്ങുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തില്‍ എന്തുസംഭവിക്കുമെന്നതിനെച്ചൊല്ലി യാതൊരറിവും അദ്ദേഹത്തിനില്ലായിരുന്നു. രാജ്യം, ഭാര്യ, കുട്ടി എന്തിന് തന്നെത്തന്നെയും ബോധോദയത്തിനായുള്ള യാത്രയില്‍ അദ്ദേഹം ഉപേക്ഷിച്ചു. സാധ്യതകള്‍മാത്രമുള്ള ഒരു യാത്ര. ഇതിനുമുമ്പ് അന്വേഷിച്ചുനടന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം സാധിച്ചെടുത്ത ലക്ഷ്യം.

മറ്റെല്ലാവരെയും പോലെ അദ്ദേഹവും ജിജ്ഞാസുവായിരുന്നു. എന്നാല്‍ തീരുമാനമെടുത്ത ആ നിമിഷം... അദ്ദേഹം മരണം ആദ്യമായി കണ്ട ദിവസം, വാര്‍ധക്യം, രോഗം എല്ലാം ആദ്യമായി കണ്ട ദിവസം, സംന്യാസിമാരെ കണ്ടുമുട്ടിയ ദിവസം... അദ്ദേഹത്തിന്റെ മനസ്സില്‍ ആത്യന്തികമായി ചില ആലോചനകളുണര്‍ന്നു. മരണം എന്നൊന്നുണ്ടെങ്കില്‍ അതിനുമുന്‍പുള്ള ജീവിതം ആ കൊട്ടാരത്തിനുള്ളില്‍ നഷ്ടപ്പെടുത്തുന്നത് ആപത്താണ്. മരണം എന്നെ കീഴടക്കുന്നതിനുമുന്‍പ് മരണത്തിനും അപ്പുറമുള്ളതെന്തെങ്കിലും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം രാജ്യമുപേക്ഷിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മനുഷ്യ സ്വഭാവം, മനുഷ്യമനസ്സ്...... അദ്ദേഹം സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ കൊതിക്കുന്നു-ഇതുവരെ താന്‍ കാണാത്ത കുഞ്ഞിന്റെ മുഖം. എന്നാല്‍ കമ്പിളി നീക്കുന്നതിനിടയില്‍ ഭാര്യ യശോധര എഴുന്നേല്‍ക്കുമെന്ന് അദ്ദേഹം ഭയന്നു. അവര്‍ എഴുന്നേറ്റാല്‍ തീര്‍ച്ചയായും അന്വേഷിക്കാതിരിക്കില്ല. ''ഈ അര്‍ധ രാത്രിയില്‍ എന്റെ മുറിയില്‍ അങ്ങ് എന്താണ് ചെയ്യുന്നത്? അങ്ങയെക്കണ്ടിട്ട് എവിടെയോ പോകാന്‍ തയ്യാറെടുത്തിരിക്കുന്നതുപോലെയുണ്ടല്ലോ.....?''

രഥം പുറത്ത് കവാടത്തില്‍ കാത്തുനില്‍ക്കുന്നു, പുറപ്പെടാന്‍ സമയമായി. എല്ലാം തയ്യാറാണ്. ഇറങ്ങാന്‍ നേരത്ത് അദ്ദേഹം തന്റെ തേരാളിയോട് പറഞ്ഞിരുന്നു. ''ഒരു നിമിഷം കാത്തുനില്‍ക്കൂ. ഞാന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. അതിനുമുമ്പായി എന്റെ കുഞ്ഞിന്റെ മുഖമൊന്നു കണ്ടോട്ടെ.''

എന്നാല്‍ യശോധര എഴുന്നേല്‍ക്കുമെന്ന പേടിയില്‍ അദ്ദേഹത്തിന് കുഞ്ഞിന്റെ മുഖം കാണാനായില്ല. എഴുന്നേറ്റാല്‍ അവര്‍ കരയും, തേങ്ങിക്കൊണ്ട് ചോദിക്കും .. ''എവിടേക്കാണ് അങ്ങ് പോകുന്നത്? എന്താണങ്ങ് ചെയ്യുന്നത്? എന്താണീ ത്യാഗം? ബോധോദയമെന്നാല്‍ എന്താണ്?''യ്യ -അവരുണര്‍ന്നാല്‍ കൊട്ടാരം മുഴുവന്‍ വിളിച്ചുണര്‍ത്തും. വൃദ്ധനായ പിതാവ് അരികില്‍ വരും. തന്റെ എല്ലാ പദ്ധതികളും പാളും. അതിനാല്‍ത്തന്നെ മകന്റെ മുഖംപോലും കാണാതെ അദ്ദേഹം യാത്രയായി.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധന് ബോധോദയം കൈവന്ന നാള്‍ അദ്ദേഹം ആദ്യം ചെയ്യാനാഗ്രഹിച്ചത് കൊട്ടാരത്തിലേക്ക് മടങ്ങിച്ചെന്ന് അച്ഛനോടും ഭാര്യയോടും മകനോടും മാപ്പപേക്ഷിക്കുക എന്നതാണ്. അവര്‍ ക്ഷുഭിതരാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും അദ്ദേഹം കൊട്ടാരത്തിലെത്തി. ആദ്യമായി അച്ഛന്റെ സമീപത്തേക്കാണ് ചെന്നത്. വളരെ ദേഷ്യത്തിലായിരുന്ന അച്ഛന്‍ അരമണിക്കൂറോളം ബുദ്ധനെ ശാസിച്ചു. എല്ലാം കേട്ടിട്ടും തന്നെ ഒന്നും ബാധിക്കുന്നില്ല എന്ന മട്ടില്‍നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ അച്ഛന്‍ ശാസിക്കുന്നത് പൊടുന്നനെ നിര്‍ത്തി.

അച്ഛന്‍ തന്നെനോക്കുന്നതു കണ്ട് ഗൗതമ ബുദ്ധന്‍ പറഞ്ഞു, ''ഞാന്‍ ഇതുതന്നെയാണ് ആഗ്രഹിച്ചത്. താങ്കളുടെ കണ്ണീര്‍ ഉണങ്ങട്ടെ. എന്നെ നോക്കൂ, ഈ കൊട്ടാരം വിട്ടിറങ്ങിയ ആ രാജകുമാരനല്ല ഇന്നുഞാന്‍. അങ്ങയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. ഞാന്‍ കാഴ്ചയില്‍ അങ്ങയുടെ മകനെപ്പോലെത്തന്നെയാണ്. എന്നാല്‍ എന്റെ ബോധമനസ്സ് പാടെ മാറിയിരിക്കുന്നു. അങ്ങ് നോക്കിയാലും.''

''ഞാനത് കാണുകയാണ്. കഴിഞ്ഞ അരമണിക്കൂറായി ഞാന്‍ നിന്നെ ശാസിക്കുന്നു. നീ പ്രതികരിച്ചില്ല. നീ മാറിയെന്നുള്ളതിന് ഈ തെളിവുതന്നെ ധാരാളം. അല്ലെങ്കില്‍ നീ എത്രമാത്രം രോഷാകുലനാവുമെന്ന് എനിക്കറിയാം. ഒരിക്കലും ഇത്ര നിശ്ശബ്ദനാവാന്‍ നിനക്കാവുമായിരുന്നില്ല. നിനക്ക് എന്താണ് സംഭവിച്ചത്?'' അച്ഛന്‍ ചോദിച്ചു.

''ഞാന്‍ പറയാം. അതിനുമുമ്പായി ഞാന്‍ എന്റെ ഭാര്യയെയും മകനെയും ഒന്നു കണ്ടോട്ടെ. അവര്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഞാന്‍ വന്നെന്ന് അവര്‍ കേട്ടറിഞ്ഞിരിക്കും.'' ബുദ്ധന്‍ ഭാര്യയുടെ അടുത്തേക്കുപോയി.

''അങ്ങ് ഏറെ മാറിയതായി എനിക്ക് മനസ്സിലായി. ഈ നീണ്ട പന്ത്രണ്ടുവര്‍ഷം സഹനത്തിന്റേതായിരുന്നു. അങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോടു പറഞ്ഞിരുന്നെങ്കില്‍ അങ്ങ് കരുതുന്നുണ്ടോ ഞാന്‍ തടയുമായിരുന്നെന്ന്? അങ്ങ് എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മുറിവാണിത്'' ഞാനും ക്ഷത്രിയരക്തത്തില്‍ പിറന്നവളാണ്. അങ്ങ് കരുതുന്നുണ്ടോ കരഞ്ഞും അലറിവിളിച്ചും ഞാന്‍ അങ്ങയെ തടയുമെന്ന്?
അങ്ങ് എന്നെ വിശ്വസിച്ചില്ല എന്നതുമാത്രമാണ് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷവും എന്നെ വേദനിപ്പിച്ചത്. ഞാന്‍ അങ്ങയെ പോകാന്‍ അനുവദിക്കുമായിരുന്നു, താങ്കള്‍ക്ക് വിടപറയാന്‍ സാഹചര്യമൊരുക്കുമായിരുന്നു, യാത്രപറയാന്‍ രഥത്തിനരികെ എത്തുമായിരുന്നു. .... തീര്‍ച്ചയായും ഇക്കാലംകൊണ്ട് അങ്ങ് എന്തെല്ലാമോ നേടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു... ഇവിടം വിട്ടുപോയ ആ പഴയ ആളേയല്ല അങ്ങിപ്പോള്‍. അങ്ങയുടെ മുഖം ഇപ്പോള്‍ ജ്വലിക്കുന്നു. അങ്ങയുടെ സാന്നിധ്യം പുതുമയും സന്തോഷവും പകരുന്നു, അങ്ങയുടെ കണ്ണുകള്‍ കാര്‍മേഘമൊഴിഞ്ഞ നീലവാനം പോലെ, അങ്ങ് അതിസുന്ദരനായിരിക്കുന്നു.... അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാല്‍ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്സ് അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും അങ്ങേക്ക് സ്വായത്താമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം ആ സത്യത്തെ മറയ്ക്കുമായിരുന്നോ?''

തികച്ചും ബുദ്ധിപരമായ ഒരു ചോദ്യമായിരുന്നു അത്. ബുദ്ധന് അതിനോട് യോജിച്ചേ മതിയാകുമായിരുന്നുള്ളു.

''ഇതെനിക്ക് ഇവിടെയിരുന്നും കൈവരിക്കാവുന്നതേയുള്ളായിരുന്നു. അന്ന് അതേക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പര്‍വതങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമുള്ള യാത്ര അനിവാര്യമേ അല്ല. ഞാന്‍ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു. ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാല്‍ അന്നു ഞാനത് തിരിച്ചറിഞ്ഞില്ല എന്നുമാത്രം. അതിനാല്‍ നീയെനിക്ക് മാപ്പുതരണം. ഞാന്‍ നിന്നെയോ നിന്റെ ധൈര്യത്തെയോ വിശ്വസിക്കാതിരുന്നതല്ല. എനിക്ക് എന്നെത്തന്നെ സംശയമായിരുന്നു. നീ ഉണര്‍ന്നിരുന്നെങ്കില്‍, കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ എന്നോടുതന്നെ പറഞ്ഞെന്നിരിക്കാം. 'ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? തന്നെ മാത്രം ധ്യാനിച്ച് സ്‌നേഹിച്ചുകഴിയുന്ന സുന്ദരിയായ ഭാര്യയെയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച്.... ഉപേക്ഷിക്കാനായിരുന്നെങ്കില്‍ എന്തിന് അവന് ജന്മം നല്‍കി? ഞാന്‍ എന്റെ കടമകളില്‍നിന്ന് ഒളിച്ചോടുകയാണ്.' പ്രായമായ അച്ഛന്‍ എഴുന്നേറ്റിരുന്നെങ്കില്‍ ആ യാത്ര എനിക്ക് അസാധ്യമായേനെ. ഞാന്‍ നിന്നെ അവിശ്വസിച്ചതുകൊണ്ടല്ല. ഞാന്‍ എന്നെത്തന്നെ അവിശ്വസിച്ചതിനാലാണ്... എന്റെയുള്ളില്‍ ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഞാന്‍ എന്താണുചെയ്യുന്നതെന്ന് എന്നോടുചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതുതന്നെയാണ് സമയമെന്നും ഇപ്പോള്‍ ശ്രമിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും മനസ്സിന്റെ മറുഭാഗം പറയുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെ രാജ്യഭാരമേല്‍പ്പിക്കാനൊരുങ്ങുന്ന സമയമായിരുന്നു. ഒരിക്കല്‍ രാജാവായാല്‍ ഈ ഉദ്യമം കൂടുതല്‍ ദുഷ്‌കരമാവുമെന്നും മനസ്സ് പറഞ്ഞു.''

''എനിക്കിതുമാത്രമേ അങ്ങയോടു ചോദിക്കാനായി ഉണ്ടായിരുന്നുള്ളു.''

യശോധര പറഞ്ഞു. ''ഞാനിപ്പോള്‍ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വെച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. അവിടെ നില്‍ക്കുന്ന പന്ത്രണ്ടുവയസ്സായ അങ്ങയുടെ പുത്രന്‍ ഇടയ്ക്കിടെ അങ്ങയെക്കുറിച്ച് അന്വേഷിക്കും. കാത്തിരിക്കൂ. നിന്റെ അച്ഛന്‍ മടങ്ങിവരും. അദ്ദേഹം അത്ര ക്രുരനല്ല, അദ്ദേഹത്തിന് അത്ര ദയയില്ലാതാകില്ല, മനുഷ്യത്വരഹിതമായി അദ്ദേഹം പെരുമാറില്ല. അദ്ദേഹം ഒരുദിനം തിരിച്ചുവരും, അദ്ദേഹം തിരിച്ചറിയാന്‍ അന്വേഷിച്ചുപോയതെന്താണോ അതിന് സമയമെടുക്കും, ഒരിക്കല്‍ അദ്ദേഹമത് തിരിച്ചറിഞ്ഞാല്‍ ആദ്യം ചെയ്യുക നമ്മുടെയരികില്‍ തിരിച്ചെത്തുകയായിരിക്കും എന്ന് ഞാന്‍ അവനോട് പറയുമായിരുന്നു. അങ്ങയുടെ മകന്‍ ഇവിടെയുണ്ട്. ഇനി അങ്ങ് അവന് എന്ത് പൈതൃകമാണ് നല്‍കുന്നതെന്ന് എനിക്കറിയണം. അവനുനല്‍കാന്‍ അങ്ങയുടെ കൈയില്‍ എന്താണുള്ളത്? അങ്ങ് അവന് ജന്മം നല്‍കി. ഇനിയെന്ത്?''
തന്റെ ഭിക്ഷാപാത്രമല്ലാതെ അപ്പോള്‍ മകനുനല്‍കാനായി അദ്ദേഹത്തിന്റെ കൈയില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം മകനെ അടുത്തുവിളിച്ചു. രാഹുല്‍ എന്നായിരുന്നു അവന് രാജ്യംവിടുന്നതിനുമുന്‍പ് ബുദ്ധന്‍ തന്നെ നല്‍കിയ പേര്.

മകന് ഭിക്ഷാപാത്രം കൈമാറിയ ശേഷം ബുദ്ധന്‍ പറഞ്ഞു. ''എന്റെ കൈയില്‍ മറ്റൊന്നുമില്ല. ആകെയുള്ള ഭിക്ഷാപാത്രം നിനക്കുതന്നു. ഇനിമുതല്‍ എന്റെ കൈകള്‍ ചേര്‍ത്തുവെച്ച് ഞാന്‍ ഭിക്ഷ യാചിക്കും, ഈ കൈകളില്‍ത്തന്നെ ഭക്ഷണം കഴിക്കും. ഭിക്ഷാപാത്രം നിനക്കു തന്നതിലൂടെ ഞാന്‍ നിന്നെയും സംന്യാസത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാന്‍ കണ്ടെത്തിയ ഏക സമ്പാദ്യം അതുമാത്രമാണ്. നീയും അതുതന്നെ കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

തുടര്‍ന്ന് അദ്ദേഹം യശോധരയോടു പറഞ്ഞു. ''നീയും സംന്യാസി സമൂഹത്തിലംഗമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ട് ബുദ്ധന്റെ പിതാവ് അവിടെയെത്തി. അദ്ദേഹം ചോദിച്ചു. ''എന്നെ മാത്രം നീ എന്തിനുപേക്ഷിക്കുന്നു? നീ കണ്ടെത്തിയതെല്ലാം നിന്റെ ഈ പ്രായമായ പിതാവുമായി പങ്കുവെക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ? എന്റെ മരണം ആസന്നമായിരിക്കുന്നു.... എന്നെയും നീ കൂടെച്ചേര്‍ക്കൂ...''

''ഞാന്‍ അങ്ങയേയും ഒപ്പംകൂട്ടുന്നു. നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. ആര്‍ക്കും ഒരിക്കലും ആക്രമിച്ചു കീഴടക്കാനാവാത്ത ഒരു സാനമ്രാജ്യം ഞാന്‍ കാണുന്നു. എന്നന്നേക്കുമായി അവസാനിക്കാന്‍ പോകുന്ന സാനമ്രാജ്യം. ഞാന്‍ ഇവിടെ വന്നത് എന്റെ സാന്നിധ്യം അങ്ങയെ അറിയിക്കുവാനായാണ്. ഞാന്‍ കണ്ടെത്തിയ സത്യം നിങ്ങളില്‍ പകര്‍ന്ന് നിങ്ങളെയും എന്നോടൊപ്പം നടത്താനാണ്.'' അദ്ദേഹം മൂന്നുപേര്‍ക്കും പ്രചോദനം നല്‍കി.

ഇന്ത്യന്‍ പുരാണത്തില്‍നിന്നാണ് രാഹുല്‍ എന്ന പേര് മകനായി ബുദ്ധന്‍ സ്വീകരിച്ചത്. പുരാണത്തില്‍ ചന്ദ്രന്‍ ഒരു ദൈവമാണ്. അദ്ദേഹത്തിന് രണ്ടു ശത്രുക്കളാണുണ്ടായിരുന്നത്. രാഹുവും കേതുവും. രാഹുവും കേതുവും പിടികൂടാനായി വരുമ്പോഴാണ് ചന്ദ്രന്‍ ഗ്രഹണം ആരംഭിക്കുന്നത്. ഓരോ തവണയും ചന്ദ്രന്‍ ഇവരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാറാണ് പതിവ്. ഭാവിയില്‍ മകനായിരിക്കും തന്റെ ഏറ്റവും വലിയ ശത്രുവെന്ന് ബുദ്ധന്‍ അന്നുകരുതി. അവനോടുള്ള സ്‌നേഹവും വാത്സല്യവും അടുപ്പവും തന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തുമെന്നും ഹിമാലയത്തിലേക്കും മറ്റും താന്‍ നടത്തുന്ന യാത്രകള്‍ അവന്‍ എതിര്‍ക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാലാണ് ശത്രുനാമമായ രാഹുല്‍ എന്ന പേര് അദ്ദേഹം മകനായി നല്‍കിയത്.
അവര്‍ നാലുപേരും നഗരത്തിനുപുറത്തുള്ള വനപ്രദേശത്തേക്ക് പോയി. അവിടെയാണ് ബുദ്ധന്റെ അനുയായികള്‍ താമസിച്ചിരുന്നത്. അവിടെ തന്റെ ശിഷ്യരോടൊത്തുള്ള ആദ്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ''ഇന്ന് ഞാന്‍ നേടിയതെന്തോ അത് കൊട്ടാരത്തിലിരുന്നും സ്വായത്താമാക്കാമായിരുന്നില്ലേയെന്ന് എന്റെ ഭാര്യയായ യശോധര എന്നോടുചോദിച്ചു. വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. ഞാന്‍ അവരോട് ആ സത്യം പറഞ്ഞു. ഏതെങ്കിലും സ്ഥലമെന്നോ സമയമെന്നോ സത്യാന്വേഷണത്തിന് ബാധകമല്ല. ഒരാള്‍ക്ക് എവിടെയിരുന്നും ബോധോദയമുണ്ടാവാം. എന്നാല്‍ അന്നത് എനിക്ക് പറഞ്ഞുതരുവാന്‍ ആരുമുണ്ടായിരുന്നില്ല. എവിടെ തേടണമെന്നോ ആരോട് ചോദിക്കണമെന്നോ എവിടെ പോകണമെന്നോ എനിക്ക് യാതൊരു രൂപവുമില്ലായിരുന്നു. ഞാന്‍ അജ്ഞതയിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ ഒരു കാര്യം എനിക്കിപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിങ്ങള്‍ എവിടെയുമായിക്കൊള്ളട്ടെ, നിങ്ങള്‍ എല്ലാ ആപത്തിനെക്കുറിച്ച് ബോധവാനും ധൈര്യവാനുമാണെങ്കില്‍ അവിടെ ബോധോദയവുമുണ്ടാകും.''

ബുദ്ധമത പ്രമാണങ്ങള്‍

ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഗൗതമബുദ്ധന്‍ കണ്ടത് ദുഃഖമായിരുന്നു. ഈ ദുഃഖത്തെ അകറ്റുക എന്നത് ലക്ഷ്യമാക്കിയായിരുന്നു ബുദ്ധന്റെ പഠിപ്പിക്കലുകള്‍. മനുഷ്യജീവിതസംബന്ധിയായ സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ക്കാണ് ശ്രീബുദ്ധന്‍ പ്രാധാന്യം നല്‍കിയിരുന്നത്. മറ്റ് മതങ്ങളില്‍ കാണുന്നതുപോലെ ദൈവം, പ്രപഞ്ചം, മനുഷ്യന്‍, മരണം തുടങ്ങിയ ചോദ്യങ്ങളുടെ വിശദീകരണം ബുദ്ധമതത്തില്‍ കാണാന്‍ കഴിയില്ല. ദുഃഖത്തിന്റെ കാരണം, അവയില്‍ നിന്നുള്ള മോചനം, ഇവയെ വിശകലനം ചെയ്യുകയാണ് ബുദ്ധദര്‍ശനത്തിന്റെ കാതല്‍.

ആര്യസത്യ ചതുഷ്ടവം

ദുഃഖത്തിന്റെ കാരണം, സ്വഭാവം എന്നിവയെ ധ്യാനത്തിലൂടെ സൂക്ഷ്മനിരീക്ഷണം മനസ്സിലാക്കുകയും, ദുഃഖത്തെ പരിപൂര്‍ണ്ണമായി നീക്കുവാനുള്ള മാര്‍ഗങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന തത്ത്വങ്ങളാണ് ആര്യ സത്യത്തില്‍ അടങ്ങിയിരിക്കുന്നത്. ബുദ്ധമതത്തിന്റെ അടിസ്ഥാന പ്രമാണമായി കാണുന്ന ആര്യസത്യം നാലാണ്. ദുഃഖം, ദുഃഖസമുദായം, ദുഃഖനിരോധം, ദുഃഖനിരോധ മാര്‍ഗം എന്നിവയാണവ. ദുഃഖമുണ്ടെന്നും അതിന് കാരണമുണ്ടെന്നും, അതിനെ നിരോധിക്കാന്‍ കഴിയുമെന്നും, അതിനായി ഒരു മാര്‍ഗമുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ആര്യസത്യത്തിലൂടെ ബുദ്ധന്‍ നല്‍കുന്നത്.

ദുഃഖം

മനുഷ്യജീവിതത്തിലെ പ്രധാന പ്രശ്‌നം ദുഃഖമാണ്. മറ്റ് പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ദുഃഖത്തില്‍ നിറഞ്ഞിരിക്കുന്നു. ജനനം, രോഗം, വാര്‍ധക്യം, മരണം, ആശ, നിരാശ തുടങ്ങി ബന്ധത്തില്‍ നിന്നും ജനിക്കുന്നതെല്ലാം ദുഃഖം കലര്‍ന്നതാണ്. ദുഃഖം സാര്‍വത്രിക സത്യമായി ബുദ്ധന്‍ കാണുന്നു. ദുഃഖത്തിന് മൂന്നു തലങ്ങളുണ്ടെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു. ജനനം, മരണം, രോഗം, വേര്‍പാട്, നിരാശ തുടങ്ങി ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ദുഃഖമാണ് 'ദുഃഖദുഃഖാത്ത'. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം വഴിയുണ്ടാകുന്ന ദുഃഖത്തെ 'സങ്കരദുഃഖാത്ത' എന്നു വിളിക്കുന്നു. വസ്തുക്കളുടെ വികാരങ്ങളുടെ ക്ഷണികതയില്‍ നിന്നുണ്ടാകുന്ന ദുഃഖത്തെ 'വിപരിണാമ ദുഃഖാത്ത' എന്നു വിളിക്കുന്നു.

ദുഃഖകാരണ (ദുഃഖസമുദായ)

കാരണം കൂടാതെ ഒരു കാര്യവും സംഭവിക്കുന്നില്ല എന്ന് ബുദ്ധന്‍ പറയുന്നു. ഈ ലോകത്തിലെ എല്ലാം തന്നെ കാര്യകാരണബന്ധത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. ജനനം മുതല്‍ മരണം വരെ സംഭവിക്കുന്ന ദുഃഖത്തിലടിസ്ഥാനമായ സംഭവങ്ങള്‍ക്ക് കാരണമുണ്ടെന്ന് ബുദ്ധന്‍ വിലയിരുത്തുന്നു. മനുഷ്യജന്മത്തിന്റെ ആഗ്രഹമാണ് ജനനത്തിനുപോലും കാരണം. തൃഷ്ണയില്‍ നിന്നും കാമവും ഭാവവും ഉണ്ടാകുന്നു. നാമവും- രൂപവും വിജ്ഞാനവും ബോധവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനന-മരണ ചക്രത്തെ 12 കണ്ണികളായി ബുദ്ധന്‍ കാണുന്നു. ഇതിനെ ഭാവചക്ര എന്നും ശൃംഖല ദ്വാദശ നിദാന എന്നും അറിയപ്പെടുന്നു. ദുഃഖകാരണമാണ് പ്രതിത്യസമുദ്പാദയെന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.

ദുഃഖനിരോധം

ദുഃഖനിരോധം ദുഃഖകാരണത്തെ ആശ്രയിച്ചിരിക്കുന്നു. ദുഃഖത്തിന് ഒരു കാരണമുണ്ടെങ്കില്‍ അതിനെ ഒഴിവാക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പറയുന്നു. 'നിര്‍വ്വാണ' അഥവാ തൃഷ്ണയില്‍ നിന്നുള്ള മോചനമാണ് ദുഃഖമൊഴിവാക്കല്‍. നിര്‍വാണ പ്രാപിക്കുക. ഈ ലോകത്തില്‍വെച്ചുതന്നെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രാപിക്കുന്ന ഒന്നാണ് നിര്‍വാണ. നിര്‍വാണ പ്രാപിക്കുന്നവന്‍ ഈ ലോകബന്ധങ്ങളില്‍ നിന്നും മോചനം നേടുന്നു. നിരന്തര ധ്യാനത്തിലൂടെ 12 കാരണ ചക്രത്തില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപ്പിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ 'അര്‍വാത്' എന്ന് വിളിക്കുന്നു.

ദുഃഖനിരോധ മാര്‍ഗം

ദുഃഖത്തിന് കാരണമുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും വെളിവാക്കുന്നു. ദുഃഖത്തില്‍ നിന്നും, 12 ഭാവചക്രത്തില്‍ നിന്നും മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണിവ. ഇതാണ് ബുദ്ധന്‍ പഠിപ്പിച്ച അഷ്ടാംഗ മാര്‍ഗ്ഗം. ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.

പ്രതിത്യ സമുദ്പാദം 

ബുദ്ധമത തത്ത്വങ്ങളുടെ അടിസ്ഥാനം പ്രതിത്യ സമുദ്പാദം ആണ്. രണ്ടും മൂന്നും ആര്യസത്യയില്‍ ദുഃഖത്തിന് കാരണമായും ദുഃഖമകറ്റാന്‍ കഴിയുമെന്നും പറയുന്നത് ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പ്രപഞ്ചത്തിലെ എല്ലാം അവയുടെ കാരണത്തെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. ഇങ്ങനെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സ്വാഭാവിക സാര്‍വത്രിക കാര്യ-കാരണ നിയമമായാണ് പ്രതിത്യ സമുദ്പാദ എന്ന് അറിയപ്പെടുന്നത്. കാരണത്തെ ആശ്രയിച്ച് കാര്യം ഉണ്ടാകുന്നു. പ്രതിത്യ സമുദ്പാദത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള 12 ഭാവചക്രത്തെ ബുദ്ധന്‍ ക്രമീകരിച്ചത്.

അനാത്മ വാദം 

ആത്മാവ് അനശ്വരമാണെന്നും ഒരു ശരീരം നശിക്കുമ്പോള്‍ അത് മറ്റൊന്നിലേക്ക് പ്രവേശിക്കുമെന്നുമുള്ള വാദത്തെ ബുദ്ധന്‍ അംഗീകരിക്കുന്നില്ല. നിത്യമായ ആത്മാവ് എന്ന സങ്കല്‍പ്പം നിഷേധിക്കുന്നുവെങ്കിലും ജീവിതത്തെ രൂപവത്കരിക്കുന്ന തുടര്‍ച്ചയായ അവസ്ഥകളെ ബുദ്ധമതം അംഗീകരിക്കുന്നു. പുനര്‍ജന്മം എന്നതുകൊണ്ട് ബുദ്ധന്‍ അര്‍ഥമാക്കുന്നത് കഴിഞ്ഞ ജന്മവും ഈ ജന്‍മവും തമ്മില്‍ ഇടമുറിയാത്ത ഒരു ബന്ധമായിട്ടാണ്. ഇതിന് ഉദാഹരണമായി തീനാളത്തിനെ എടുക്കുന്നു. ഒരു നിമിഷത്തില്‍ നാം കാണുന്ന തീനാളമല്ല അടുത്ത നിമിഷത്തേത്. എന്നാല്‍ കാഴ്ചയില്‍ കത്തിനില്‍ക്കുന്നത് ഒരേ തീനാളംതന്നെയാണ്. ജീവിതത്തെ ആത്മാവ് എന്ന സങ്കല്‍പ്പത്തിന് പകരം ഇടമുറിയാത്ത ബോധാവസ്ഥയുടെ പ്രവാഹമായിട്ടാണ് ബുദ്ധന്‍മാര്‍ കാണുന്നത്.

ക്ഷണികവാദം

പ്രപഞ്ചത്തിലെ വസ്തുവകകളുടെ അസ്ഥിരതയെപറ്റിയുള്ള ബുദ്ധന്റെ വെളിപ്പെടുത്തലാണ് ക്ഷണികവാദം. എല്ലാ വസ്തുക്കളും ആപേക്ഷികമാണ്. മാറ്റത്തിനും നാശത്തിനും അവ വിധേയവുമാണ്. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്. ഒരോ നിമിഷവും വസ്തുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഒരേ ഫലമല്ല വസ്തുക്കള്‍ പുറപ്പെടുവിക്കുന്നത്. ഒരു നിമിഷം കഴിയുമ്പോള്‍ അത് മറ്റൊന്നായി മാറിക്കൊണ്ടിരിക്കും.

കര്‍മ സിദ്ധാന്തം 

കര്‍മ സിദ്ധാന്തം അഥവാ കാര്യകാരണ ചിന്തയാണ് മനുഷ്യന്റെ ഭൗതികവും നൈതികവുമായ ജീവിതത്തെ നിയന്ത്രിക്കുന്നത്. പ്രതിത്യ സമുദ്പാദത്തിന്റെ വിശദീകരണമാണ് കര്‍മ സിദ്ധാന്തത്തില്‍ വെളിവാകുന്നത്. മനുഷ്യന്റെ നന്‍മയോ തിന്‍മയോ ആയ പ്രവര്‍ത്തനങ്ങള്‍ കര്‍മവൃത്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. എന്നാല്‍ ജീവിതത്തിലെ അനുഭവങ്ങളെ ശരിയായി മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. കര്‍മത്തെ നിര്‍മാര്‍ജനം ചെയ്യുകയല്ല പക്ഷേ, കര്‍മത്തെ അതിജീവിക്കുകയാണ്, അതില്‍ നിന്നും സ്വതന്ത്രമാവുകയാണ് ചെയ്യുന്നത് എന്ന് ബുദ്ധമതം.

നിര്‍വാണ

ബുദ്ധന്‍ ധ്യാനത്തിലൂടെ നേടിയെടുത്ത ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം ('ൃാഹഷസറവൃൗവൃറ). 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും - 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന. ധ്യാനി തന്നെയായിരിക്കും. ബുദ്ധന്‍ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ബുദ്ധന്‍ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും

അഷ്ടാംഗമാര്‍ഗം

1. സമ്യക്ദൃഷ്ടി
ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.

2. സമ്യക് സങ്കല്പം
ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.

3. സമ്യക് വാക്ക് (ഞഹഷസറ ട്യവവരസ)
വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.

4. സമ്യക്കര്‍മ്മ
തെറ്റായ കര്‍മങ്ങളില്‍ നിന്നുള്ള മോചനമാണ് സമ്യക്കര്‍മം. ഇതില്‍ പഞ്ചതത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. സത്യം സംസാരിക്കല്‍ (സത്യ), അഹിംസ, ബ്രഹ്മചര്യ, മോഷ്ടിക്കാതിരിക്കല്‍, ലഹരിവര്‍ജ്ജനം എന്നിവയാണവ. ഉദ്ദേശ ശുദ്ധിയോടുകൂടിയ കര്‍മങ്ങളേ അനുഷ്ഠിക്കാവൂ.

5. സമ്യക് ജീവിതം
ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.

6. സമ്യക്‌വ്യായാമം
ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.

7. സമ്യക്‌സ്മൃതി
ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.

8. സമ്യക്‌സമാധി
ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.

No comments:

Post a Comment