Tuesday, May 29, 2012

മതസ്സമാധാനം


Leo Tolstoy
അലസനും അത്യാഗ്രഹിയും മോഹസമ്പന്നനുമായ വിശ്വാസി ദൈവത്തെ പ്രത്യക്ഷപ്പെടുത്താനായി തപസ്സിരുന്നു. അദ്ധ്വാനിച്ച് സമ്പത്തുണ്ടാക്കുക എന്ന യുക്തിവാദം അയാള്‍ക്ക് അചിന്ത്യമായിരുന്നു. ഭക്തന് മുമ്പില്‍ പ്രത്യക്ഷപ്പെടാനുള്ള ശേഷി പണ്ട് ദൈവത്തിന് ഉണ്ടായിരുന്നതിനാല്‍ ഒട്ടും വൈകാതെ ദര്‍ശനം നല്‍കപ്പെട്ടു.

''നാമെത്തിയിരിക്കുന്നു; നിനക്കെന്തുവേണം വല്‍സാ''

എന്ന അര്‍ത്ഥത്തില്‍ ദൈവം എന്തോ പിറുപിറുത്തു. ആവേശം തിരതല്ലിയ മനസ്സോടെ ഭക്തിമൂര്‍ച്ഛയില്‍ കുഴഞ്ഞുവീഴുമെന്നായി.

എന്തുവേണം? അയാള്‍ ചിന്തിച്ചു. പെട്ടെന്ന് ഉത്തരം വേണമെന്ന ദൈവത്തിന്റെ മുന്നറയിപ്പ് അയാളെ കുഴക്കി. ഞൊടിയിടയില്‍ പലതും ആലോചിച്ചു. കൂടുതല്‍ ഭൂമിയുള്ളവരാണ് നാട്ടിലെ പ്രതാപശാലികള്‍. ഭൂമിയുണ്ടെങ്കില്‍ പിന്നെ എല്ലാം പിറകെയെത്തിക്കോളും. മരണംവരെ അദ്ധ്വാനിക്കാതെ ജീവിക്കാം. അതുകൊണ്ടുതന്നെ തനിക്ക് ഭൂമിയാണ് വേണ്ടതെന്ന് അയാള്‍ ദൈവത്തെ അറിയിച്ചു. എത്ര വേണമെന്ന ദൈവത്തിന്റെ ചോദ്യത്തിന് മുന്നില്‍ ഭക്തന്‍ വീണ്ടും പരുങ്ങി. ഭൂമി വേണമന്നല്ലാതെ ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന്റെ യൂണിറ്റൊന്നും അയാള്‍ക്കറിയില്ലായിരുന്നു.
''നീ നാളെ രാവിലെ എഴുന്നേറ്റ് നടക്കുക. വൈകുന്നേരം വരെ നടന്നു തീര്‍ക്കുന്ന ഭാഗം മുഴുവന്‍ നിന്റേതാകും.''- പ്രശ്‌നപരിഹാരവുമായി ദൈവത്തിന്റെ അരുളിപ്പാടുണ്ടായി.

ശേഷം ദൈവം സ്ഥലം കാലിയാക്കി. ഭക്തന് പിന്നെ ഉറക്കമില്ലായിരുന്നു. പിറ്റേന്ന് അതിരാവിലെ അയാള്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കയ്യില്‍ കഴിയുന്നത്ര ഭക്ഷണവും വെള്ളവും കരുതിയിരുന്നു. വിശ്രമിക്കാന്‍ ഒട്ടും മനസ്സു വന്നില്ല. കണ്ണില്‍ കണ്ട ധനികഗൃഹങ്ങളും മാളികകളും കൃഷിയിടങ്ങളും അയാള്‍ നടന്ന് സ്വന്തമാക്കി. മതി വരാതെ ഒരു ഭ്രാന്തനെപ്പോലെ അയാള്‍ തലങ്ങും വിലങ്ങും നടന്നു. മൈലുകള്‍ പിന്നിട്ടിട്ടും വിശ്രമമില്ല. സൂര്യതാപമേറ്റ് വാടി തളര്‍ന്നുവെങ്കിലും ഒരു നിമിഷം പോലും നഷ്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല.

ഭക്ഷണവും വെള്ളവുമൊക്കെ നടക്കുന്നതിനിടയില്‍ തന്നെ അകത്താക്കി. ഒന്നു രണ്ടുതവണ തട്ടിവീണെങ്കിലും കുടഞ്ഞെഴുന്നേറ്റു നടത്തം തുടര്‍ന്നു. കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുവീഴാന്‍ തുടങ്ങി, പല പ്രാവശ്യം. ഉച്ചയായതോടെ ഒരിഞ്ച് നടക്കാനാവില്ലെന്ന് തോന്നിയെങ്കിലും തലേന്ന് കണ്ട വെളിപാടിന്റെ പ്രേരണയില്‍ അയാള്‍ ഏന്തിവലിഞ്ഞ് നടന്നുകൊണ്ടേയിരുന്നു. മോഹപൂരിതമായ മനസ്സ്! വെളിപാടിന്റെ ശക്തി! പക്ഷെ ഭ്രാന്തനെപ്പോലെ ഇഴഞ്ഞുനീങ്ങിയ അയാള്‍ അവസാനം മൂര്‍ച്ഛിച്ചു വീഴുക തന്നെ ചെയ്തു. വീണിടത്തുനിന്ന് എഴുന്നേല്‍ക്കാനാവാതെ അയാള്‍ അവിടെക്കിടന്ന് അന്ത്യശ്വാസം വലിച്ചു. അപ്പോഴും ദിവസത്തിന്റെ പകുതിയും കൊണ്ടുപോയ ഭക്ഷണത്തില്‍ നല്ലൊരു പങ്കും ബാക്കിയുണ്ടായിരുന്നു. വൈകുന്നേരം തന്റെ കൃഷിയിടം സന്ദര്‍ശിക്കാനിറങ്ങിയ അവിടുത്തെ ഭൂപ്രഭു പുരയിടത്തില്‍ ആരോ വീണുകിടക്കുന്നത് ദൂരെ നിന്ന് കണ്ടതിനാല്‍ വാല്യക്കാരനെ അങ്ങോട്ടയച്ചു. വാല്യക്കാരന്‍ ശവത്തിനടുത്ത് അതൊരു മനുഷ്യനാണെന്ന് പ്രഭുവിനെ അറിയിച്ചു.

''ഓ! കഷ്ടം! ശരി, അയാളെ മറവ് ചെയ്യാന്‍ എത്ര ഭൂമി വേണം?''-പ്രഭുവിന്റെ സുതാര്യമായ ചോദ്യം.
''വെറും ആറടി''- ഉടന്‍ വന്നു വാല്യക്കാരന്റെ മറുപടി.

അത്യാഗ്രഹവും മോഹചിന്തയും കൊണ്ട് യാഥാര്‍ത്ഥ്യം റദ്ദ് ചെയ്യാനാവില്ലെന്ന് നമ്മോട് പറയുന്ന ഈ കഥ പല രൂപത്തില്‍ നിലവിലുണ്ടെങ്കിലും പ്രശസ്തമാക്കിയത് ലിയോ ടോള്‍സ്റ്റോയിയാണ്,'ഒരാള്‍ക്ക് എത്ര ഭൂമി വേണം' എന്ന അദ്ദേഹത്തിന്റെ അതിമനോഹരമായ ചെറുകഥ നാം ചെറിയ ക്‌ളാസ്സില്‍ പഠിക്കുന്നുണ്ട്. കിനാവ് കണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യാനും ആഗ്രഹചിന്തയില്‍ അഭിരമിച്ച് ജീവിതയാതനകള്‍ നീക്കം ചെയ്യാനും തീവ്രമതവിശ്വാസി പരിശീലിക്കുന്നുണ്ട്. അവസാനം പ്രതീക്ഷകളുടെ പട്ടടയില്‍ ആറടി മണ്ണിന്റെ ജന്മിയായി അയാള്‍ ഒടുങ്ങുന്നു. മതവിശ്വാസം വിരാമമില്ലാത്ത ഒരു പകല്‍ക്കിനാവാകുന്നു. അതൊരു വേദനസംഹാരിയാണെന്ന് വാദിക്കുന്നവര്‍ ഒരിക്കലും സ്വപ്നാടനത്തില്‍ നിന്ന് പുറത്ത് വരാന്‍ ആഗ്രഹിക്കാത്തവരാണ്.

ദൈവത്തില്‍ വിശ്വസിക്കാന്‍ ദൈവം ഉണ്ടാകേണ്ടതുണ്ടോ? തീര്‍ച്ചയായുമില്ല. പ്രേതത്തില്‍ വിശ്വസിക്കാന്‍ പ്രേതമോ ജിന്നില്‍ വിശ്വസിക്കാന്‍ ജിന്നോ വേണമെന്ന് ഇന്നുവരെ ആരെങ്കിലും വാശിപിടിച്ചതായും കേട്ടിട്ടില്ല. ഉള്ളതാണെങ്കില്‍ ഇത്ര 'വിശ്വസിക്കേണ്ട' കാര്യമെന്ത് എന്ന് ചോദിക്കുന്ന രസികന്‍മാരും കുറവല്ല. ശരിയാണ്, ആരും സൂര്യനിലോ അന്തരീക്ഷവായുവിലോ പ്രകാശത്തിലോ വിശ്വസിക്കുന്നില്ല. കാരണം അവയൊക്കെ ഉള്ളതാകുന്നു. ദൈവവും പ്രേതവുമൊക്കെ ഇല്ലാതിരിക്കുന്നതാണ് വിശ്വാസികള്‍ക്ക് എന്തുകൊണ്ടും സൗകര്യപ്രദം. ദൈവമുണ്ടായാല്‍ ദൈവവിശ്വാസം അവിടെ സമാപിക്കും. ദൈവവിശ്വാസമെന്നത് ദൈവമുള്ളതുകൊണ്ട് തുടങ്ങിയ ഒന്നല്ല, അത് നിലനിര്‍ത്താനും തുടരാനും ദൈവമുണ്ടാകേണ്ട ആവശ്യവുമില്ല. തെളിവിന്റെയും ആവശ്യമില്ല. കാരണം തെളിവ് ശേഖരിച്ചിട്ട് തുടങ്ങിയ ഒരു സംരംഭമല്ലത്. വികാരം കൊണ്ട് സൃഷ്ടിച്ച ഒന്നിനെ വിചാരം കൊണ്ട് നീക്കം ചെയ്യാനാവില്ലെന്നറിയണം.

ദൈവമില്ലെങ്കില്‍ ദൈവവിശ്വാസം കൊണ്ട് എന്തു പ്രയോജനം? നിരവധി സാമൂഹികതിന്മകളും കറുത്തവശങ്ങളുമുള്ള മതവിശ്വാസത്തിന്റെ മാനം കാക്കാനായി ഇക്കാലത്ത് ഉന്നയിക്കപ്പെടുന്ന വാദമാണ് സമാശ്വാസസിദ്ധാന്തം(Consolation Theory). ഒന്നുമില്ലെങ്കിലും ദൈവവിശ്വാസം മനസ്സമാധാനം കൊണ്ടുവരുന്നില്ലേ? ആത്മവിശ്വാസവും സമാശ്വാസവും കൊണ്ടുവരാന്‍ ദൈവത്തിനാകുന്നുവെങ്കില്‍ തീര്‍ച്ചയായും മതവിശ്വാസം ആ നിലയില്‍ ന്യായീകരിക്കപ്പെടേണ്ടതാണ്. മതവിശ്വാസം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന മതപ്രചരണം ശരിയാണെങ്കില്‍ ഭൂരിപക്ഷം മതവിശ്വാസികളുള്ള സമൂഹങ്ങളില്‍ ഈ വകുപ്പില്‍ പ്രശ്‌നങ്ങളേ ഉണ്ടാകാന്‍ പാടില്ല. മതാധിപത്യമുള്ള ഏതെങ്കിലും രാജ്യം മനസ്സമധാനവും ശാന്തിയും അനുഭവിക്കുന്നുണ്ടോ? എല്ലാ ദൈവത്തില്‍ സമര്‍പ്പിച്ച് നടക്കുന്നുവെന്ന് വീമ്പിളിക്കുന്ന മതവിശ്വാസിക്ക് ശരിയായ ഉറക്കമെങ്കിലും ലഭിക്കുന്നുണ്ടോ? ദൈവം മനസ്സമാധാനവും ആത്മവിശ്വാസവും നല്‍കുന്നുവെങ്കില്‍ ദൈവത്തിന്റെ അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്ന ബദലുകളെന്തെങ്കിലും ദൈവനിഷേധികളുടെ പക്കലുണ്ടോ എന്ന ചോദ്യമുയരും.

മറ്റ് ചിലര്‍ പറയുന്നതിതാണ്: ദൈവം എന്നൊന്നില്ലെന്നും സദാചാരനിഷ്ഠയും ധാര്‍മ്മികബോധവും നിലനിറുത്താന്‍ ദൈവത്തിന്റെ ആവശ്യമില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ടാവാം. എന്നാല്‍ ദൈവം സമാശ്വസിപ്പിക്കുമെന്ന് അവരും സമ്മതിക്കും. വൈകാരികമായി നമുക്ക് ഒരു ദൈവം വേണം. അല്ലെങ്കില്‍ നാം വീണുപോകും. ചില സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. ദെവം അത് നല്‍കുന്നു. മരണാസന്നരായ രോഗികള്‍, നിരാശ്രയര്‍, ദരിദ്രര്‍, ശാരീരിക വൈകല്യമുള്ളവര്‍, അനാഥര്‍, ഒറ്റപ്പെട്ടവര്‍...ഇവര്‍ക്കൊക്ക ദൈവമല്ലാതെ തുണയായി ആരുണ്ട്? സ്വന്തം അനുഭവത്തിന്റെയോ ചിന്താശേഷിയുടെയോ അടിസ്ഥാനത്തില്‍ ഒരുതരത്തിലും ദൈവമെന്ന ആശയത്തെ ന്യായീകരിക്കാന്‍ കഴിയാത്തവരും സമാശ്വാസസിദ്ധാന്തം ചൂണ്ടിക്കാട്ടി മതത്തിന് നേരെ കണ്ണടയ്ക്കുന്നത് കാണാം. എത്ര മോശമായാലും അഗതിക്കും രോഗിക്കും അശരണര്‍ക്കും ഒരു താങ്ങായി ദൈവമല്ലാതെ മറ്റാരുണ്ട്?-ഇതാണ് ചോദ്യം. അറിഞ്ഞോ അറിയാതെയോ മിക്കവരും അതേറ്റുപിടിക്കുന്നു.


സമ്പന്നരായ ആള്‍ദൈവങ്ങളെ ന്യായീകരിക്കാനും ഈ ന്യായം ഉപയോഗിച്ച് കാണാറുണ്ട്. കപടവും വ്യാജവുമാണെന്ന് വാദിച്ചാലും അവരുടെയൊക്കെ കയ്യില്‍ പണമില്ലേ? അവര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലേ? കയ്യിലിരിക്കുന്ന പണമെറിഞ്ഞ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നില്ലേ? ആര്‍ക്ക് ചെയ്യാനാവുമിതൊക്കെ? നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ പോലും പരാജയപ്പെടുന്നിടത്തല്ലേ ഇവരൊക്കെ വികസനം നടത്തുന്നത്? മതനിഷേധികളാണ് വാദിച്ച് നടക്കുന്ന നക്കാപ്പിച്ച കയ്യിലില്ലാത്തവര്‍ക്ക് സാധിക്കുമോ ഇതൊക്കെ?

സമാശ്വസിപ്പിക്കല്‍ വ്യവസായത്തേയും(Consolation Industry), ജീവകാരുണ്യപ്രസ്ഥാനത്തേയും ആര്‍ക്കും തൊട്ടുകളിക്കാനാവില്ലെന്ന് ആള്‍ദൈവങ്ങള്‍ വീമ്പിളക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെയ്യുന്നവര്‍ ആരോ ആയിക്കൊള്ളട്ടെ 'സഹായം' വേണ്ടെന്ന് പറയാന്‍ ആര്‍ക്കുമാകില്ല. കൊള്ളമുതല്‍ വീതിച്ചു കിട്ടിയാലും നന്ദിയും കൂറും കാണിക്കുന്ന സ്വഭാവം മനുഷ്യരെ കയ്യൊഴിയില്ല. എങ്ങനെ പണമുണ്ടാക്കുന്നു എന്നതല്ല തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് ഭൂരിപക്ഷവും പരിഗണിക്കുന്ന വസ്തുത. എന്തായാലും ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യാനായി മതം യഥാര്‍ത്ഥത്തില്‍ മനുഷ്യരെ സമാശ്വസിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമാശ്വസിപ്പിക്കുന്നു എന്ന ഒരു വ്യാജപ്രതീതി താല്‍ക്കാലികമായി ഉണ്ടാക്കുകയാണോ മതം ചെയ്യുന്നത്? മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ ദു:ഖവും മാനസികസമ്മര്‍ദ്ദവും ഒഴിവാക്കി നമ്മെ ആശ്വസിപ്പിക്കുന്നുണ്ടല്ലോ. രജനീകാന്തിന്റെ സിനിമ വീണ്ടും കാണുമ്പോള്‍ കൂടുതല്‍ ആശ്വാസം കിട്ടുന്നുവെന്ന് വരെ വാദിക്കുന്നവരുണ്ട്. ആലോചിക്കുക, മതത്തിന് സമാശ്വസിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് വന്നാലും അത് ശരിയാണെന്ന് തെളിയുന്നില്ല(Religion's power to console doesn't make it true). 
Daniel Dennet
മതവിശ്വാസം മനുഷ്യന്റെ മാനസിക ഉന്മേഷത്തിനും സമതുലനാവസ്ഥക്കും അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രീയമായി സമര്‍ത്ഥിക്കപ്പെട്ടാലും ലോകത്തുള്ള നിരീശ്വരവാദികളൊക്കെ ആശങ്ക ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍ക്കടിപ്പെട്ട് ജീവിതത്തിനും ആത്മഹത്യയ്ക്കുമിടയില്‍ കിടന്നുഴറുകയാണെന്ന് തെളിയിക്കപ്പെട്ടാലും മതം ശരിയാണെന്ന് വരുന്നുമില്ല. ദൈവമില്ലെങ്കിലും ഉണ്ടാകണമെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ആഗ്രഹചിന്തയായി മാത്രമേ അതിനെ കാണാനാവൂ. ദൈവത്തിലുള്ള വിശ്വാസവും(Belief in God)വിശ്വാസത്തിലുള്ള വിശ്വാസവും(Belief in Belief)തമ്മിലുള്ള വ്യത്യാസം ഇവിടെ വീണ്ടും പ്രസക്തമാകുന്നു. ദൈവമേ ഞാന്‍ വിശ്വസിക്കുന്നു. അവിശ്വാസത്തെ നേരിടാന്‍ അങ്ങെന്നെ സഹായിക്കണേ-എന്ന പ്രാര്‍ത്ഥന ബൈബിളിലുണ്ട്.

വിശ്വസിച്ചാലും ഇല്ലെങ്കിലും വിശ്വസിക്കുന്നുവെന്ന് നിരന്തരം ഏറ്റുപറയാനുള്ള പരിശീലനം മിക്കവര്‍ക്കും ലഭിക്കുന്നുണ്ട്. ഒരു കാര്യം നിരന്തരം ഏറ്റുപറഞ്ഞുകൊണ്ടിരുന്നാല്‍ സ്വയം ബോധ്യപ്പെടുമെന്നാണ് സങ്കല്‍പ്പം. ആവര്‍ത്തിക്കുന്നത് സത്യമായാലും അസത്യമായാലും ഉണ്ടാകുന്ന ഫലം ഒന്നുതന്നെ. സദാ സ്വയമേറ്റുപറയുന്നു, ചുറ്റുമുള്ള പലരും പറയുന്നു...തെളിവോ വ്യക്തിഗതഅനുഭവമോ ഇല്ലെങ്കിലും വിശ്വാസം വേരുപിടിക്കാന്‍ വിഷമമില്ല. സ്വന്തം വിശ്വാസത്തെപ്പറ്റിയുള്ള ലഘുവിമര്‍ശനം പോലും സഹിക്കാനാവില്ലെന്ന് ഭാവിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ വിശ്വാസികളല്ല. യൂറോപ്പിലെ ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ ഇടയിലുള്ള അവിശ്വാസികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേ നിരക്കില്‍ മുസ്‌ളീം പുരോഹിതര്‍ക്കിടയില്‍ അവിശ്വാസികള്‍ ഉണ്ടാകില്ല. എന്തെന്നാല്‍ അവിശ്വാസികളെ 'മാതൃകാപരമായി' കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയാം! അതുകൊണ്ടുതന്നെ മതത്തിന് പുറത്തുവരുന്ന കാര്യമോര്‍ക്കുമ്പോള്‍ അവരുടെ ദേഹമാസകലം വിറകൊള്ളും.


വിശ്വാസത്തെപ്പറ്റിയുള്ള അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പലരും'അതിവൈകാരികത' അഭിനയിക്കുന്നത്. ദേഹമാസകലം വിസര്‍ജ്യം വാരി തേച്ചാല്‍ ജനം തന്നെ പിടികൂടില്ലെന്ന് കരുതുന്ന മോഷ്ടാവിന്റെ ബുദ്ധിയാണിത്. മതവിശ്വാസം എപ്പോഴും'വ്രണ'പ്പെട്ടുകൊണ്ടിരിക്കും. കാരണം അതൊരു മുറിവാകുന്നു. മനുഷ്യരാശിയുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള ഒരു മുറിവ്!
ഡാന്‍ ഡെനറ്റ് 'ബ്രേക്കിംഗ് ദ സ്‌പെല്‍' എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന 'വിശ്വസിക്കുന്നതില്‍ വിശസിക്കുക'എന്ന വാചകം ഭൂരിപക്ഷം മതവിശ്വാസികളെ സംബന്ധിച്ചും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. മദര്‍ തെരേസയെപ്പോലെ പലരും കപടവിശ്വാസത്തിന്റെ പിറകില്‍ തങ്ങളുടെ അവിശ്വാസം ഒളിച്ചുവെക്കുന്നു. ഡാര്‍ ബാര്‍ക്കറിനെപ്പോലുള്ളവര്‍ വൈകിയാണെങ്കിലും പുറത്തുവരുന്നു.


മതവിശ്വാസികളില്‍ നല്ലൊരു ശതമാനം അതിഭൗതികവും അതീന്ദ്രിയവുമായ യാതൊന്നിലും വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. മതം പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും വിഡ്ഢിത്തമാണെന്ന് അവര്‍ രഹസ്യമായി സമ്മതിക്കും. പൗരോഹിത്യം വലിയ തിന്മയാണെന്ന കാര്യത്തിലും അവര്‍ക്ക് അഭിപ്രായവ്യത്യാസമില്ല. എന്നിട്ടും അവര്‍ വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നു;യുക്തിഹീനമായ കാര്യങ്ങളോട് മൃദുലസമീപനം നിലനിറുത്തുന്നു.

മതം ശരിയാണെന്ന് വാദിക്കുന്നതും മതം ശരിയാണെന്ന് പറയുന്നതില്‍ വിശ്വസിക്കണമെന്ന് വാദിക്കുന്നതും രണ്ടും രണ്ടാണ്. ബൗദ്ധികഭീരുത്വം കാരണം ഇതംഗീകരിക്കാന്‍പോലും പലരും മടിക്കുന്നു. അല്ലെങ്കില്‍ അവര്‍ മറ്റൊരു തന്ത്രമാവിഷ്‌കരിക്കുന്നു. സത്യവും തെളിവുമൊക്കെ മനുഷ്യവികാരത്തിന് മുന്നില്‍ ഒന്നുമല്ല. മനുഷ്യന് വൈകാരികമായി ആവശ്യമെന്നുതോന്നുന്ന കാര്യങ്ങള്‍ നിലനില്‍ക്കണം. അവിടെ സാധുതയും തെളിവുമൊന്നും പ്രശ്‌നമല്ല. മനുഷ്യന് ഉപയോഗമില്ലാത്ത സത്യം ആര്‍ക്ക് വേണം? മനുഷ്യന് ഇഷ്ടമാകുന്ന അസത്യങ്ങളാണ് നാം അംഗീകരിക്കേണ്ടത്!

മനുഷ്യവികാരങ്ങള്‍ തീര്‍ച്ചയായും നമുക്ക് നിസ്സാരവല്‍ക്കരിക്കാനാവില്ല. മനഷ്യന്‍ സ്വപ്നം കാണുന്ന ജീവിയാണ്(Man is a dreaming animal). അവന്റെ മോഹങ്ങളും അത്യാഗ്രഹങ്ങളും തൃഷ്ണയും ഒരിക്കലും ശമിക്കുന്നില്ല. എന്നാല്‍ സത്യവും പ്രധാനപ്പെട്ടത് തന്നെയല്ലേ? ലോകത്തെ സര്‍വ നിരീശ്വരവാദികളും മാനസികസമ്മര്‍ദ്ദവും ആശങ്കയുമായി ആത്മഹത്യയെ മുഖാമുഖം കണ്ടുകഴിയുകയാണെന്ന് കരുതിയാലും മതവിശ്വാസികളെല്ലാം സന്തുഷ്ടരാണെന്ന് തെളിയുന്നില്ല. നിരീശ്വരവാദികളെല്ലാം ആശങ്കാകുലരും അസന്തുഷ്ടരുമാണെന്ന വാദം കഴമ്പില്ലാത്ത മതപ്രചരണമാണെന്ന് മാത്രമല്ല വാസ്തവവിരുദ്ധവുമാണ്. നാസ്തികരില്‍ ചിലര്‍ വളരെ സന്തുഷ്ടരായി ആത്മവിശ്വാസത്തോടെ ജീവിക്കുന്നു, മറ്റുചിലര്‍ക്ക് സാധാരണയുളള പ്രശ്‌നങ്ങളുണ്ട്, മറ്റു ചിലരാകട്ടെ തികഞ്ഞ ഗതികേടിലുമാണ്. ഇതൊക്കെ തന്നെയാണ് മതവിശ്വാസികളുടേയും അവസ്ഥ.

സന്തുഷ്ടര്‍, ദു:ഖിതര്‍, രോഗികള്‍, ധനികര്‍, ദരിദ്രര്‍, വികലാംഗര്‍, അന്ധര്‍, ബധിരര്‍, പണ്ഡിതര്‍, ഉത്തമപൗരന്‍മാര്‍, മനുഷ്യസ്‌നേഹികള്‍, വഷളന്‍മാര്‍, ക്രിമിനലുകള്‍, അഴിമതിക്കാര്‍, ഭീകരര്‍.......തുടങ്ങി എല്ലാ വിഭാഗക്കാരും അവിടെയുണ്ട്. വിശ്വാസവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാവുന്നതാണ്. എന്നാല്‍ അത്തരമൊരു കണക്ക് ഏതെങ്കിലുമൊരു വിഭാഗത്തിന് അനുകൂലമാകുമെന്ന് കരുതാനാവില്ല. എന്തായാലും അധമരിലും അസന്തുഷ്ടരിലും ആവലാതിക്കാരിലും ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കും എന്നുറപ്പിക്കാം. മതവിശ്വാസികള്‍ അവിശ്വാസികളേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നതാണതിന്റെ കാരണം. സമാനമായ കാരണം കൊണ്ടുതന്നെ സന്തുഷ്ടരിലും ധനികരിലും എണ്ണത്തില്‍ കൂടുതല്‍ മതവിശ്വാസികളായിരിക്കും.
നാസ്തികര്‍ക്ക് വിഷാദവും മാനസികപ്രയാസങ്ങളും വിശ്വാസികളേക്കാള്‍ കൂടുതലായി ഉണ്ടോ? ഇനിയഥവാ ഉണ്ടെങ്കില്‍ അതിന് പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ? 'ഇല്ല'-എന്നുതന്നെയാണ് രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ഒരു നാസ്തികനായി ജീവിക്കുന്നതുതന്നെയാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നത്. നാസ്തികത ജീവിതത്തിന്റെ നിലയ്ക്കാത്ത ആഘോഷമാകുന്നു. നാസ്തികര്‍ ബുദ്ധിശക്തിയില്‍ മാത്രമല്ല ആത്മവിശ്വാസത്തിന്റെയും മാനസികമായ കരുത്തിന്റെ കാര്യത്തിലും ഒരു പടി മുന്നിലാണെന്ന് തന്നെയാണ് ഇക്കാര്യത്തിലുള്ള മിക്ക പഠനങ്ങളും സൂചിപ്പിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുപ്രകാരം'സമാശ്വാസം' എന്നവാക്കിന് ദു:ഖത്തിന്റെയും മാനസികസമ്മര്‍ദ്ദത്തിന്റേയും ലഘൂകരണം എന്നര്‍ത്ഥം. രണ്ടു രീതിയിലുള്ള സമാശ്വാസമാണ് പൊതുവെയുള്ളത്. (ഒന്ന്) നേരിട്ടുളള സമാശ്വാസം:ആള്‍പാര്‍പ്പില്ലാത്ത ഒരു പര്‍വ്വതപ്രദേശത്ത് തുണയ്ക്കാരുമില്ലാത്ത ഒരാള്‍ക്ക് കഴുത്തില്‍ ബ്രാന്‍ഡികുപ്പിയും തൂക്കിയിട്ട വലിയ സെന്റ്ബര്‍നാര്‍ഡ് നായ കൂട്ടായെത്തുമ്പോള്‍ വലിയ ആശ്വാസമാണുണ്ടാകുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ ഗാഢമായി ആലിംഗനം ചെയ്ത് ചില ആശ്വാസവാക്കുകള്‍ പറയുന്നത് കുട്ടിക്ക് വലിയആശ്വാസം നല്‍കുന്നു. (രണ്ട്) പരോക്ഷമായ ആശ്വാസം:ഇതുവരെ അറിയാതിരിക്കുന്ന ഒരുകാര്യം അറിഞ്ഞതുമൂലം ഉണ്ടാകുന്ന സമാശ്വാസം. അല്ലെങ്കില്‍ ഇതുവരെ ശ്രമിച്ചുനോക്കാതിരുന്ന ഒരു രീതിയിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സമാശ്വാസം. സ്‌നേഹസമ്പന്നനായിരുന്ന ഭര്‍ത്താവ് യുദ്ധത്തില്‍ നഷ്ടപ്പെട്ട് കടുത്ത ശോകത്തില്‍ കഴിയുന്ന ഒരു വിധവ ഭര്‍ത്താവിന്റെ കുട്ടിയെ താന്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ ആശ്വസിക്കുന്നു. ഭര്‍ത്താവ് ധീരമായി പോരാടിയാണ് മരിച്ചതെന്നറിഞ്ഞാലും അവള്‍ ആശ്വാസം കൊള്ളും. തത്വചിന്തകര്‍ മരണത്തെ താത്വികമായി വിശകലനം ചെയ്ത് കേള്‍ക്കുമ്പോള്‍ മരണം തീര്‍ത്തും ദു:സ്സഹമാണെന്ന ചിന്തയില്‍ മാറ്റമുണ്ടാകും.

മനുഷ്യജീവിതത്തില്‍ ഏഴ് ഘട്ടങ്ങളുണ്ടെന്ന് ഷേക്‌സിപിയര്‍ എഴുതിയിട്ടുണ്ട്. ഓരോഘട്ടവും തൊട്ടുമുമ്പേയുള്ള ഘട്ടത്തിന്റെ മരണത്തില്‍നിന്നുമാണ് തുടങ്ങുന്നതെന്ന് ബോധ്യപ്പെട്ടാല്‍ മരണം എന്ന ആത്യന്തികസത്യം തിരിച്ചറിയാന്‍ നമുക്കാവും. ജീവിതം തന്നെ സാവധാനത്തിലുളള മരണമായി പരിഗണിക്കാം. ഓരോ ദിവസം കഴിയുമ്പോഴും നാം അനിവാര്യമായ മരണത്തിലേക്ക് കുതിക്കുകയാണ്. ഇന്നലെയുള്ള ദൂരം ഇന്നില്ലെന്ന ബോധം മരണം അപ്രതീക്ഷിതമോ അസഹനീയമോ ആണെന്ന ധാരണ ഉപേക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.
Mark Twain
''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. എന്തെന്നാല്‍ ഞാന്‍ ജനിക്കുന്നതിന് കോടിക്കണക്കിന് വര്‍ഷംമുമ്പേ ഞാന്‍ മരിച്ച അവസ്ഥയിലായിരുന്നു. അന്നൊന്നും എനിക്ക് അസൗകര്യത്തിന്റെ നേരിയ ലാഞ്ചനപോലും തോന്നിയിട്ടില്ല''(''I do not fear death. I had been dead for billions and billions of years before I as born, and had not suffered the slightest inconvenience from it'')-എന്ന മാര്‍ക്ക് ട്വയിന്റെ വിശ്വപ്രസിദ്ധ വാചകങ്ങള്‍ ഓര്‍ക്കുക. ഇത് നേരാംവണ്ണം മനസ്സിലാക്കുന്ന ഒരാള്‍ക്ക് മരണത്തെ കുറേക്കൂടി ലാഘവത്വത്തോടെ സമീപിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. അമേരിക്കന്‍ ഭരണഘടനയുടെ ശില്‍പ്പി എന്നറിയപ്പെടുന്ന തോമസ് ജഫേഴ്‌സണ്‍ കരളുറപ്പോടെ മരണത്തെ നേരിട്ട മനുഷ്യനാണ്. അദ്ദേഹത്തിന് മരണാനന്തരജീവിതത്തെക്കുറിച്ച് യാതൊരു വിശ്വാസവുമില്ലായിരുന്നു. മരണം അടുക്കുന്തോറും പ്രതീക്ഷയോ ഭയമോ വെച്ചുപുലര്‍ത്തിയിരുന്നില്ലെന്ന് അദ്ദേഹം മിത്രങ്ങള്‍ക്കെഴുതിയ കത്തുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി ജീവചരിത്രകാരനായ ക്രിസ്‌ററഫര്‍ ഹിച്ചന്‍സ് വെളിപ്പെടുത്തുന്നു. 
Bertrand Russell
അസഹനീയമായ ഭീതിയും ആശങ്കയും വേദനയുമൊക്കെയായി മരണത്തെ വരവേല്‍ക്കുമ്പോഴും തനിക്ക് പ്രതീക്ഷയും മരണാനന്തരജീവതത്തില്‍ പ്രത്യാശയുമുണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവനാണ് ശരാശരി വിശ്വാസി. തികഞ്ഞ അവിശ്വാസിയായിരുന്ന ബര്‍ട്രാന്‍ഡ് റസ്സല്‍ മരണത്തെപ്പറ്റി എഴുതി:''ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ ജീര്‍ണ്ണിക്കും, എന്റെ വ്യക്തിത്വത്തിന്റേതായ യാതൊന്നും അതിജീവിക്കില്ല. ഞാന്‍ ചെറുപ്പമല്ല. എന്നാലും ഇപ്പോഴും ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ നാശത്തെക്കുറിച്ചുള്ള ചിന്തകള്‍മൂലം വിറയ്ക്കുന്നതിനോട് ഞാന്‍ പുച്ഛത്തോടെ വിയോജിക്കുന്നു. ഒരിക്കല്‍ അവസാനിക്കുമെന്നതിനാല്‍ ആനന്ദം ആനന്ദമല്ലാതെയാകുന്നില്ല. എന്നെന്നും നിലനില്‍ക്കുന്നില്ലെന്ന് കരുതി സ്‌നേഹത്തിന് അതിന്റെ മൂല്യം നഷ്ടപ്പെടുന്നുമില്ല. തൂക്കുമരത്തിന് മുന്നിലും അസാമാന്യധീരത കാണിച്ചിട്ടുള്ള നിരവധി വീരന്‍മാര്‍ മനുഷ്യചരിത്രത്തിലുണ്ട്. ആ സംഭവങ്ങളൊക്കെ ലോകത്ത് മനുഷ്യന്റെ സ്ഥാനം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്.....''

ശാസ്ത്രവുമായി തട്ടിച്ച് നോക്കുമ്പോള്‍ മതം എങ്ങനെയാണ് ഈ രണ്ടുരീതിയിലുള്ള (പ്രത്യക്ഷവും പരോക്ഷവും)സമാശ്വാസം നല്‍കുന്നത്? ആദ്യത്തെ സമാശ്വസിപ്പിക്കല്‍ ദൈവം എന്ന ശക്തി(സാങ്കല്‍പ്പികവും അയഥാര്‍ത്ഥവുമായിക്കൊള്ളട്ടെ)സുഹൃത്തിനെപ്പോലെ തോളില്‍ കയ്യിട്ടു കൊണ്ട് സമാശ്വസിപ്പിക്കുന്നുവെന്ന തോന്നലാണ്. സെന്റ്ബര്‍നാര്‍ഡ് നായയെപ്പോലെയോ അല്ലെങ്കില്‍ അതിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ബ്രാന്‍ഡിക്കുപ്പി പോലെയോ അത് വിശ്വാസിക്ക് ആശ്വാസം കൊണ്ടുവരും. പക്ഷെ ശാസ്ത്രീയ ഔഷധങ്ങള്‍ക്ക് ഇതേ സമാശ്വാസം ഇതിലും മെച്ചപ്പെട്ട രീതിയില്‍ നല്‍കാനാവും. രണ്ടാമത്തെ സമാശ്വാസത്തിന്റെ കാര്യം പരിഗണിച്ചാല്‍ മതം വളരെ ശക്തമായ പ്രഭാവം ചെലുത്തുന്നുവെന്നാണ് ആദ്യം തോന്നുക. ഭൂകമ്പവും സുനാമിയും പോലുള്ള കൊടിയ നാശങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും ഇരയാകുമ്പോള്‍ എല്ലാം 'ദൈവപദ്ധതിയാണ്' എന്ന ചിന്തയില്‍ കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതായി ചില മതവിശ്വാസികള്‍ അവകാശപ്പെടാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം നിസ്സഹായതയ്ക്ക് ഒരു ന്യായീകരണമായി.

വ്യക്തിജീവിതത്തില്‍ ദു:ഖവും ദുരന്തവും കനക്കുമ്പോള്‍ സ്വയം ആശ്വസിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനുമായി ഇത്തരം വാചകങ്ങള്‍ ആവര്‍ത്തിച്ചുരുവിടാനാണ് മതവിശ്വാസികള്‍ക്ക് പരിശീലനം ലഭിക്കുന്നത്. ദൈവം ഒരിക്കല്‍ പ്രത്യക്ഷപ്പെടുമെന്നോ തിരിച്ചുവരുമെന്നോ അവര്‍ വിശ്വസിക്കുന്നു. അന്ന് പ്രശ്‌നങ്ങളെല്ലാം തീരുമെന്ന് വിഭാവനം ചെയ്യുന്നത് അവര്‍ക്ക് മാനസികമായ കരുത്തും ആത്മവിശ്വാസവും നല്‍കും.'എല്ലാം ദൈവത്തിന്റെ തീരുമാനം', 'അവന്റെ ഇഷ്ടം', 'അവന്റെ ലീല', 'ദൈവേച്ഛ', 'ദൈവവിധി' തുടങ്ങിയ സ്വഭാവത്തിലുള്ള വാചകങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുരുവിട്ടാല്‍ ആശ്വാസം കിട്ടുമെന്ന് അവര്‍ വിചാരിക്കുന്നു. വരട്ടുചൊറി മുതല്‍ കൊടിയദുരന്തങ്ങളില്‍വരെ സമാനമായ നിലപാടാണ് മതവിശ്വാസികള്‍ സ്വീകരിക്കുക.
ജീവിതം ഒരിക്കല്‍ അവസാനിക്കുമെന്ന ചിന്ത ജീവതം ആസ്വദിക്കുന്നതിന് തടസ്സമാണോ? ഒരിക്കലുമല്ല. ആഹാരം തീരുമെന്ന ബോധമുള്ളതു കൊണ്ടുമാത്രം ആരും ആഹാരമുപേക്ഷിക്കാറില്ല, രുചി കുറഞ്ഞെന്ന് വിലപിക്കാറുമില്ല. അവസാനമുള്ളവയും ആസ്വദിക്കാന്‍ ശീലിക്കണം. 'അവസാനമില്ലാത്ത സുഖം' എന്നത് മതവികലതയില്‍ നിന്നുത്ഭവിക്കുന്ന അത്യാഗ്രഹമാകുന്നു.

മരണം ആസന്നമാകുന്ന ഘട്ടത്തില്‍ താന്‍ മരണത്തിനുശേഷം അനശ്വരനായിരിക്കുമെന്നും ദൈവത്തിനോപ്പം സ്വര്‍ഗ്ഗത്ത് വസിക്കുമെന്നൊക്കെ സങ്കല്‍പ്പിക്കുന്നത് വിശ്വാസിയുടെ വ്യഥ കുറയ്‌ക്കേണ്ടതാണ്. അതേസമയം നരകത്തിലേക്ക് പോകുകയാണെന്ന തോന്നല്‍ ഭീതിയുളവാക്കുകയും ചെയ്യും. വ്യാജവിശ്വാസങ്ങള്‍ ഇച്ഛാഭംഗം സംഭവിക്കുന്ന നിമിഷം വരെ ശരിയായ വിശ്വാസങ്ങളുടെ ഗുണം ചെയ്യും. കപടവിശ്വാസവും ശരിയായ വിശ്വാസവും തമ്മില്‍ അവസാനഘട്ടത്തില്‍ മാത്രമേ തിരിച്ചറിയാനാവുകയുള്ളു. മതവിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതാതീതമായ കാര്യങ്ങളിലും ഇത് സാധുവാണ്. തകരുന്നതുവരെ ഒറിജിനലും ഡ്യൂപ്‌ളിക്കേറ്റും ഒരുപോലെ പ്രവര്‍ത്തിക്കുന്നു.
വിശ്വസിക്കുക എന്നാല്‍ ചിന്തിക്കാന്‍ വിസമ്മതിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ട്. വിശ്വാസം വ്യാജമായാലും ശരിയായാലും പ്രവര്‍ത്തനഫലം ഒന്നുതന്നെയാണ്. വ്യാജവിശ്വാസവുമായി ജീവിച്ച് മരിക്കാന്‍ ആര്‍ക്കും സാധിക്കും. ദൈവം യഥാര്‍ത്ഥമായതുകൊണ്ടോ വ്യാജമായതുകൊണ്ടോ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. വ്യാജകറന്‍സിയും അംഗീകൃതകറന്‍സിയും പോലെയാണവ. രണ്ടും അന്ത്യനിമിഷം വരെ സമാനമായ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. എന്നാല്‍ ഫലം തരേണ്ട സമയത്ത് വ്യാജനോട്ട് നമ്മെ നിര്‍ദയമായി കബളിപ്പിക്കും. കയ്യിലിരിക്കുന്നത് കള്ളനോട്ടാണെന്ന് നാമറിയുന്നില്ല,അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല. കള്ളനോട്ടിന് തുല്യമായ തുക പക്കലുണ്ടെന്ന ആത്മവിശ്വാസമാണ് അവസാന നിമിഷംവരെ മതവിശ്വാസിയെ നയിക്കുന്നത്.

മരണം ഉറപ്പായിക്കഴിഞ്ഞ ഒരു അര്‍ബുദ രോഗിയോട് 'നിങ്ങള്‍ തീര്‍ച്ചയായും രക്ഷപ്പെടും' എന്ന് ഡോക്ടര്‍ കളവ് പറഞ്ഞാല്‍ അതയാള്‍ക്ക് ആശ്വാസം പകരുമെന്നതില്‍ സംശയമില്ല. രക്ഷപ്പെടുമെന്നുറപ്പുള്ള മറ്റൊരു രോഗിയോട് ഡോക്ടര്‍ ഇതേ ആശ്വാസവാക്കുകള്‍ പറഞ്ഞാലുണ്ടാകുന്ന പ്രഭാവമാണ് മരണം ഉറപ്പായ രോഗിയിലും ഉണ്ടാകുക. മരണാനന്തരജീവിതത്തിലും സ്വര്‍ഗ്ഗത്തിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതുമൂലം ഉണ്ടാകാനിടയുള്ള മോഹഭംഗം ഡോക്ടറുടെ നുണപോലെ ഒരിക്കലും വെളിപ്പെടുകയില്ല. ഡോക്ടറുടെ നുണയാകട്ടെ രോഗം മൂര്‍ച്ഛിക്കുകയും മരണലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ രോഗിക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ മരണാനന്തരജീവിതവും സ്വര്‍ഗ്ഗവുമൊക്കെ യാഥാര്‍ത്ഥ്യമാണോ എന്നറിയാന്‍ മരണംവരെ യാതൊരു ഉപായവുമില്ല. മരണം കഴിഞ്ഞ് തീരെയുമില്ല! മതസങ്കല്‍പ്പങ്ങള്‍ തെളിയാക്കാനാവില്ലെന്നതാണ്(Unprovabe) മതത്തിന്റെ കരുത്ത്. മരണശേഷമുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നത് തെറ്റാണെന്ന് തെളിയിക്കാന്‍ വിശ്വസിക്കുന്നവര്‍ക്കോ വിശ്വസിപ്പിക്കുന്നവര്‍ക്കോ സാധ്യമല്ല. അവിശ്വസിക്കുന്നവരുടെ കാര്യം പറയാനുമില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇക്കാര്യത്തില്‍ നിസ്സഹായരാണ്. അറിയാനാവാത്തതും ഇല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി ഉന്നയിക്കുന്ന അവകാശവാദം എന്നെന്നും ഭദ്രമായിരിക്കും.

അമേരിക്കയിലെ 95% മതവിശ്വാസികളും മരണശേഷം തങ്ങള്‍ക്ക് മെച്ചപ്പെട്ട മറ്റൊരു ജീവിതമുണ്ടെന്ന് അഭിപ്രായപ്പെട്ടുവന്ന് സൂചിപ്പിക്കുന്ന ഒരു ഗാലപ്പ് പോള്‍ ഈയ്യിടെ പുറത്തുവന്നിരുന്നു. ഫലം എന്തുമാകട്ടെ, മരണാന്തരജീവിതത്തില്‍ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ടവരില്‍ എത്ര ശതമാനം അതില്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ട്? യാഥാര്‍ത്ഥ്യം പലപ്പോഴും രസകരമാണ്. ഈ 95% പേരും ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവരെല്ലാം ആമ്പിള്‍ഫോര്‍ത്തിലെ ആബട്ടിനെപ്പോലെ (Abbot of Ampleforth) പെരുമാറേണ്ടതല്ലേ? ആരാണീ ആബട്ട്? മരണാനന്തരജീവതത്തില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതനുസരിച്ച് സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിയാണ് ബ്രിട്ടണിലെ ആമ്പിള്‍ഫോര്‍ത്തിലെ ഈ പുരോഹിതന്‍. ഒരിക്കല്‍ കാര്‍ഡിനല്‍ ബേസില്‍ഹ്യൂം(Cardinal Basil Hume)താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഈ ആബട്ടിനോട് പറഞ്ഞുവത്രെ. അപ്പോള്‍ പുള്ളിയുടെ പ്രതികരണം തീര്‍ത്തും സത്യസന്ധമായിരുന്നു:''അഭിനന്ദനങ്ങള്‍! ഒരു ഉജ്ജലമായ വാര്‍ത്തയാണത്. താങ്കള്‍ക്കൊപ്പം വരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാനാശിക്കുന്നു.''('Congratulations! That is brilliant news. I wish I was coming with you').
ആമ്പിള്‍ഫോര്‍ത്തിലെ ആബട്ട് സത്യസന്ധനായ വിശ്വാസിയാണ്. ആബട്ടിന്റെ വാചകങ്ങള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്ന മേല്‍സൂചിപ്പിച്ച 95% പോലും കാര്യമായിട്ടെടുക്കില്ല. അവര്‍ക്കും ഈ വാചകങ്ങള്‍ ഒരു തമാശ മാത്രമാണ്. പക്ഷെ എന്തുകൊണ്ട്? ആരുടെ വിശ്വാസമാണ് പരിഹാസ്യം? ആരാണ് കാപട്യം കാണിക്കുന്നത്? എന്തായാലും ആബട്ടല്ല, ആത്മാര്‍ത്ഥമായും വിശ്വസിക്കുന്ന കാര്യമാണ് അദ്ദേഹം സത്യസന്ധമായി പറഞ്ഞത്.

എന്തുകൊണ്ട് ലോകത്തുള്ള ക്രിസ്ത്യാനികളും മുസ്‌ളീങ്ങളും ജൂതന്‍മാരും ഹിന്ദുക്കളുമൊക്കെ ഇങ്ങനെ പറയുന്നില്ല? മാതാപിതാക്കളും അടുത്ത മിത്രങ്ങളും മരിക്കാന്‍നേരത്ത് എന്തുകൊണ്ട് ആനന്ദിക്കുന്നില്ല? മരിക്കാന്‍ പോകുന്നവരുടെ സൗഭാഗ്യങ്ങളോര്‍ത്ത് ഉള്ളാലെ സന്തോഷിക്കുന്നില്ല? കറതീര്‍ന്ന വിശ്വാസിയായ ഒരാള്‍ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് ഡോക്ടര്‍ ഉറപ്പ് പറയുമ്പോള്‍ തന്റെ സൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത് എന്തുകൊണ്ട് ആഹ്‌ളാദിക്കുന്നില്ല? ഭൂമിയിലെ ജീവിതത്തേക്കാള്‍ എത്രയോ മഹത്തരവും ഉദാത്തവുമാണ് പ്രഭുവിനോടൊത്തുള്ള നിത്യജീവിതം! ഈ ഒരു നിമിഷത്തിനുവേണ്ടിയാണല്ലോ അയാള്‍ ജീവിതം മുഴുവന്‍ ആരാധന നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് സൗജന്യവിനോദയാത്രയ്ക്ക് പോകാന്‍ അവസരം ലഭിച്ച ആഹ്ലാദത്തോടെ അയാള്‍ മരണം സ്വീകരിക്കേണ്ടതല്ലേ? ജീവിതം മുഴുവന്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് പരലോകജീവിതത്തിനായി കാത്തിരുന്നിട്ട് അവസാനം അവിടെപോകാന്‍ അവസരം ലഭിക്കുമ്പോള്‍ വാര്‍ദ്ധക്യംപോലും മറന്ന് അലമുറയിടുന്നത് തികഞ്ഞ കാപട്യമല്ലേ? മരിക്കാന്‍ പോകുന്നവരോട് തങ്ങളുടെ ഉറ്റബന്ധുക്കള്‍ക്കുള്ള സന്ദേശം കൊടുത്തയക്കാന്‍ മതവിശ്വാസികള്‍ തയ്യാറാവാത്തതെന്ത്?

ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ പഴഞ്ചനാണ്. ചാര്‍വാകന്‍മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറേക്കൂടി കമനീയമായിത് ചോദിച്ചിട്ടുണ്ട്. ബലി കൊടുക്കപ്പെടുന്ന സാധുമൃഗങ്ങള്‍ നേരെ സ്വര്‍ഗ്ഗത്ത് പോകുമെങ്കില്‍ എന്തുകൊണ്ട് സ്വന്തം മാതാപിതാക്കളുടെ കഴുത്തറുത്ത് അവരെ ബലി നടത്തുന്നില്ല?-എന്ന ചോദ്യവുമായാണ് അവര്‍ ബ്രാഹ്മണമേധാവിത്വത്തെ വെല്ലുവിളിച്ചത്. മരണവേളയില്‍ വിശ്വാസികള്‍ അവര്‍ പ്രചരിപ്പിക്കുന്ന വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാത്തതെന്ത്? ഒന്നുകില്‍ അവര്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമില്ല. മതവിശ്വാസി സമൂഹത്തെപ്പേടിച്ച് ജീവിതാവസാനം വരെ വിശ്വാസം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ മരണത്തെ അവര്‍ക്ക് ഭയമാണ്. മതദൈവത്തില്‍ വിശ്വസിച്ചാല്‍ മരണത്തെ പേടിയില്ലാതെ നേരിടാം എന്നതാണ് മതം മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ വാഗ്ദാനം. രണ്ടും കൂട്ടിവായിക്കുമ്പോള്‍ ചില പന്തികേടുകളുണ്ട്.

വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്ക് ഒരു തുള്ളി ഔഷധമോ ഒരു കീറ് തുണിയോ ഒരുപിടി ആഹാരമോ കൊടുക്കാതെ മരണശേഷം ക്വാളിസും പജോറയും ഒരുക്കുന്ന സുഖശീതളിമയില്‍ യാത്രചെയ്ത് അവരുടെ പേരില്‍ ബലിയിട്ട് 'ത്യാഗി'കളും
 മാന്യമാരുമായി ഞെളിയുന്ന അധമരുടെ ആശാകേന്ദ്രമായി മതം നിലനില്‍ക്കുന്നിടത്തോളം അത് ജനകീയമായിരിക്കുമെന്ന് കാണാന്‍ വിഷമമില്ല. ജീവിച്ചിരിക്കുന്നവര്‍ക്കാണ് കരുണയും ദയയും വേണ്ടത്. അവര്‍ക്കാണ് ആഹാരവും വസ്ത്രവും വേണ്ടത്. അത് നിഷേധിച്ചിട്ട് മരണശേഷം അവര്‍ക്ക് വേണ്ടി ശ്രാദ്ധം ചെയ്യുന്ന അധമരെ നോക്കി ''മൃതനാമപി ജന്തൂനാം ശ്രാദ്ധം ചേത് തൃപ്തികാരണം, ഗച്ഛിതാമഹ ജന്തുനാം വ്യര്‍ത്ഥം പാഥേയ കല്‍പ്പനം'' എന്ന് പച്ചയായി പറഞ്ഞവരാണ് ചാര്‍വകന്‍മാര്‍. സമ്മാനം കൊതിച്ചും ശിക്ഷ ഭയന്നും മതം മനുഷ്യനില്‍ കുത്തിവെക്കുന്ന വ്യാജധാര്‍മ്മികത അവനെ കൂടുതല്‍ കച്ചവടക്കണ്ണുള്ളവനും അധമനുമായി തരം താഴ്ത്തുകയാണ് ചെയ്യുന്നത്.

മതപരമായ അനുഷ്ഠാനത്തിലൂടെ ആരെങ്കിലും മെച്ചപ്പെട്ട മാനസികനില കൈവരിക്കാറുണ്ടോ? ആഘാതങ്ങള്‍ (shocks)നേരിടാന്‍ വിശ്വാസം നല്ലതാണെന്ന മതപ്രചരണം നോക്കാം. വെറുതെ മസ്തിഷ്‌ക്കത്തെ വിശ്വാസിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇനി സാധിച്ചാലും അതുകൊണ്ട് പ്രയോജനമില്ല. അസ്ഥികള്‍ മരവിക്കുന്ന തണുപ്പുള്ളിടത്ത് ചെന്ന് നിന്നിട്ട് 'ഓ ഇവിടം എത്ര ഊഷ്മളമാണ്! 'എന്നു സ്വയം പറഞ്ഞതുകൊണ്ട് തണുപ്പ് മാറില്ല. സിംഹത്തിന്റെ മുന്നില്‍ അകപ്പെടുമ്പോള്‍ 'ഇതൊരു സിംഹമല്ല, വെറും മുയലാണ്' എന്ന് ചിന്തിച്ചതുകൊണ്ട് അപകടം ഒഴിയുകയുമില്ല. യാഥാര്‍ത്ഥ്യം കിനാവ് കണ്ടകറ്റാകാനാകില്ല. ശൈത്യം ശൈത്യം തന്നെയാണ്, സിംഹം സിംഹവും. അവയൊക്കെ അങ്ങനെയല്ല എന്ന് സങ്കല്‍പ്പിക്കുന്നതുകൊണ്ട് വിശ്വാസിക്ക് വലിയ പ്രയോജനമുണ്ടാവില്ല. ആഘാതങ്ങള്‍ നേരിടാന്‍ നല്ലത് യാഥാര്‍ത്ഥ്യബോധം തന്നെയാണ്. ആഗ്രഹങ്ങളും മോഹവും കെട്ടഴിച്ചുവിടുന്നതു കൊണ്ട് യാഥാര്‍ത്ഥ്യത്തെ ആട്ടിപ്പായിക്കാനാവില്ല.
സമ്മര്‍ദ്ദവ്യവസായം
ധ്യാനവും പ്രാര്‍ത്ഥനയും ആത്മനിയന്ത്രണത്തിനും സമ്മര്‍ദ്ദലഘൂകരണത്തിനും സഹായകരമാണെന്നുള്ള പ്രചരണം കോടികള്‍ വിറ്റുവരവുള്ള 'സമ്മര്‍ദ്ദവ്യവസായ'(Stress Industry)ത്തിന്റെ ജീവനാഡിയാണ്. ജീവിതസമ്മര്‍ദ്ദം(Stress) എല്ലാവര്‍ക്കുമുണ്ട്;ഉണ്ടാവുകയും വേണം. ജൈവികമായ ഒരനിവാര്യതയാണത്. സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ ജീവിക്ക് സ്വയം പരിഹരിക്കാന്‍ കഴിയേണ്ടതാണ്;ജീവിക്ക് മാത്രമേ അത് സാധിക്കൂ. മനസ്സമാധാനം ബാഹ്യമായി ഒട്ടിച്ചുവെക്കാവുന്ന ഒന്നല്ല. അത് ആന്തരികമായി നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. കൃത്രിമ മന:ശ്ശാന്തിക്ക് ആയുസ്സധികമില്ല. താന്‍ ദിവസവും ധ്യാനത്തിലൂടെ(Meditation)ആത്മനിയന്ത്രണം നേടുന്നുവെന്ന് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്ക് സാരമായ പ്രശ്‌നമുണ്ട് എന്നാണര്‍ത്ഥം. സമ്മര്‍ദ്ദലഘൂകരണത്തിനുള്ള ശേഷി ഓരോ വ്യക്തിക്കുമുണ്ട്. യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിക്കലാണ് മാനസികസമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം. അതായത് സാമാന്യബുദ്ധിയും യാഥാര്‍ത്ഥ്യബോധവുമുള്ള ഒരാള്‍ക്ക് ജീവിതം ഒരാഘോഷമായിരിക്കും.

സമ്മര്‍ദ്ദം ഭജന പാടി ഇല്ലാതാക്കാനാവില്ല, ഇല്ലാതാക്കേണ്ടതുമില്ല. ശരിയായതോതിലുള്ള സമ്മര്‍ദ്ദം(Ideal stress)ജീവിതവിജയത്തിന് അനിവാര്യമാണ്. വീണയിലെ തന്ത്രികള്‍ പോലെയാണത്. വല്ലാതെ അയഞ്ഞുകിടന്നാലും അധികം മുറുകിയാലും ശ്രുതി പാളും. ജീവിതസമ്മര്‍ദ്ദം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് ജീവിതം തന്നെയാണ്. നായയുടെ വാല് മുറിച്ച് അതിന്റെ സൗന്ദര്യം കൂട്ടാന്‍ ശ്രമിക്കുന്നത് ക്രൂരതയാകുന്നു. ദിശയും ഗതിയും തിരച്ചറിയാനും ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്തുവാനും വാല്‍ പ്രയോജനപ്പെടുന്നുണ്ട്. സമ്മര്‍ദ്ദം (Stress)കര്‍മ്മശേഷിയെ ഉത്തേജിപ്പിക്കുകയും ജാഗ്രത യുടെ മൂര്‍ച്ച കൂട്ടുകയും ചെയ്യും. ഒരപകടം സൃഷ്ടിക്കുന്ന ഭീതിയിലും സമ്മര്‍ദ്ദത്തിലും അതിവേഗത്തില്‍ കുതിച്ചോടുന്ന ഒരാള്‍ക്ക് സാധാരണഗതിയില്‍ ആ വേഗം കൈവരിക്കാനാവില്ല. വായിച്ചുനോക്കാന്‍ പോലും താല്പര്യപ്പെടാത്ത പാഠഭാഗങ്ങള്‍ 'പരീക്ഷാച്ചൂടില്‍'പഠിച്ചെടുക്കാനാവും. ശരിയായ സമ്മര്‍ദ്ദം ജീവിയുടെ അതിജീവനമന്ത്രമാണ്.

ഇത് കേവലം മാനസികമായ അവസ്ഥ മാത്രമല്ല. ശാരീരികമായി നിരവധി എന്‍സൈമുകളും രസങ്ങളും സമ്മര്‍ദ്ദസമയത്ത് നിര്‍മ്മിക്കപ്പെടുന്നുണ്ട്. പേശീപരമായ ദൃഢീകരണവും സംഭവിക്കുന്നു. പോരാടാനും പിന്തിരിയാനുമുള്ള(Fight or Flee) ശാരീരികസന്നദ്ധത സൃഷ്ടിക്കുന്നതിലും അതിന് നിര്‍ണ്ണായക പങ്കുണ്ട്. എല്ലാ ചികിത്സയും ശരീരമാണ് നടത്തുന്നത്. ഔഷധം ഉല്‍പ്രേരകം മാത്രം. സ്വയം ചികിത്സിക്കാനുള്ള മാനസികവും ശാരീരികവുമായ കഴിവ് മനുഷ്യനുണ്ട്. മതത്തിനെന്നല്ല ആര്‍ക്കുമത് മുതലെടുക്കാം. അസന്ദിഗ്ധതയും പ്രവചനാതീതതയുമാണ് ജീവിതത്തെ അനുനിമിഷം ആവേശകരമാക്കുന്നത്. അവ നഷ്ടപ്പെടുമ്പോള്‍ ജീവിതം വിരസവും വിലക്ഷണവുമാകും. മതവിശ്വാസം, ആള്‍ദൈവവിശ്വാസം എന്നിവ സമ്മര്‍ദ്ദം താങ്ങാനാവാത്തരീതിയില്‍ വ്യക്തിയെ ദുര്‍ബലപ്പെടുത്താം.

മതഭക്തി തീവ്രമാകുമ്പോള്‍ അസഹിഷ്ണുത പൂത്തുലയും. അതിവൈകാരികതയും അമിതഭക്തിയും ഇരട്ടക്കുട്ടികളാണ്. രക്തസമ്മര്‍ദ്ദം കൂട്ടുന്നതില്‍ ഉപ്പെന്നപോലെയാണ് മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതില്‍ അതിവൈകാരികതയ്ക്കുള്ള പങ്ക്. സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ താന്‍ വിധിയുടെ കയ്യിലെ കളിപ്പാവയാണെന്ന് ചിന്തിക്കുന്ന വ്യക്തിയില്‍ അമിതസമ്മര്‍ദ്ദവും ആശങ്കയും വിട്ടൊഴിയാനിടയില്ല. മതാരാധനയിലൂടെ വിശ്വാസി നേടിയെടുക്കുന്നതൊക്കെ മതവിശ്വാസത്തിലൂടെ നഷ്ടപ്പെടുത്തിയത് മാത്രമാകുന്നു. മതാരഹിതനായ യാഥാര്‍ത്ഥ്യബോധമുള്ള ഒരു മനുഷ്യന്‍ നേടിയെടുക്കുന്ന മാനസിക കരുത്തും ആത്മവിശ്വാസവും സംതുലിതാവസ്ഥയുമാണ് വിശ്വാസി പണവും ഊര്‍ജ്ജവും സമയവും ചെലവഴിച്ച് 'മതമാര്‍ഗ്ഗ'ത്തിലൂടെ നേടിയെടുക്കുന്നത്. വഴിപാട് കഴിച്ചും തുലാഭാരം നടത്തിയും ആത്മവിശ്വാസം നേടുന്നതായി വീരവാദമടിക്കുന്ന വിശ്വാസി തന്നെ സംസാരഭാഷയില്‍ പലപ്പോഴും 'ഒക്കെ വെറും വഴിപാടുപോലെ ആയിപ്പോയി' എന്നു മൊഴിയുന്നതും കാണാം.
Shakunthala
 cursed by Durvasa
അമിതസമ്മര്‍ദ്ദം പ്രശ്‌നഹേതുവാണെന്ന് ആര്‍ക്കുമറിയാം. അമിതമായാല്‍ എല്ലാം മോശമാണെന്നോര്‍ക്കുക. ശ്വാസനിയന്ത്രണവും ധ്യാനവുമൊക്കെ മാനസികസമ്മര്‍ദ്ദം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സഹായിക്കുന്ന വ്യതിയാന തന്ത്രങ്ങളാണ്(Diversion Techniques). ഭൗതികവും ശാരീരികവുമായ ഉപായങ്ങളാണിവ. സമ്മര്‍ദ്ദത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്തി ലഘൂകരിക്കുകയല്ല മറിച്ച് കുറേസമയത്തേക്ക് മനസ്സിന്റെ ശ്രദ്ധ വ്യതിചലിപ്പിച്ച് ആശ്വാസം നല്‍കുകയാണിവിടെ സംഭവിക്കുന്നത്. അതിന് ധ്യാനവും യോഗയും തന്നെ വേണമെന്നില്ല. മദ്യവും മയക്കുമരുന്നും ഇതേ ധര്‍മ്മം നിര്‍വ്വഹിക്കും. അവ ആരോഗ്യത്തിന് കുറേക്കൂടി ഹാനികരമാണെന്നാണെങ്കില്‍ മതം വ്യക്തിക്കും സമൂഹത്തിനും ദോഷകരമായിത്തീരുന്നു. ധ്യാനത്തിലൂടെ മനോനിയന്ത്രണം കൈവരിക്കാമെങ്കില്‍ ധ്യാനിക്കുന്നവര്‍ക്കെല്ലാം സ്ഥായിയായി ആ ഗുണമുണ്ടാകേണ്ടതാണ്. സന്യാസിമാര്‍ക്കും മതനേതാക്കള്‍ക്കും അസാമാന്യ മനോനിയന്ത്രണമുണ്ടാകണം.തെളിവ് പിണങ്ങി മാറുന്നതിനാല്‍ പരിശോധിച്ചുറപ്പിക്കേണ്ട വിഷയമാണിത്. ആധുനിക സന്യാസിമാരുടെ കാര്യം തീരെ ആശാവഹമല്ല. സ്പര്‍ദ്ധ മൂത്ത് വിറകു കൊള്ളികൊണ്ട് പരസ്പരം തല തല്ലിപ്പൊളിക്കുന്ന ശിവഗിരിയിലെ സ്വാമിമാര്‍ തൊട്ട് ക്രിമിനല്‍പശ്ചാത്തലമുള്ള ആത്മീയഗുരുക്കന്‍മാര്‍വരെ കടുത്തനിരാശ സമ്മാനിക്കുന്ന മേഖലയാണിത്. പുരാണകഥകളില്‍ തിരഞ്ഞാലും പ്രതീക്ഷ കലങ്ങും. പരശുരാമന്‍, വിശ്വാമിത്രന്‍, ദുര്‍വാസാവ്, വിഭാണ്ഡകന്‍,...തുടങ്ങിയ താപസശ്രേഷ്ഠന്‍മാരുടെ ആത്മനിയന്ത്രണവും വൈകാരികപക്വതയും കുതിരയുടെ കൊമ്പ് പോലെ വെട്ടിത്തിളങ്ങും.

മതം അവതരിപ്പിക്കുന്ന ദിവ്യശക്തി ജഡമാണ്;അത്ഭുതങ്ങള്‍ നുണകളും. അര്‍ബുദം വരെ നുള്ളിയെടുക്കുന്ന ധ്യാനകേന്ദ്രങ്ങള്‍ വരട്ടുചൊറിയെങ്കിലും ചികിത്സയില്ലാതെ ഭേദമാക്കിയാല്‍ സംശയാലുക്കള്‍ മാപ്പിരക്കും. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി സുവിശേഷകര്‍ മുതല്‍ പോപ്പുമാര്‍ വരെ നെട്ടോട്ടമോടുമ്പോള്‍ അതെല്ലാം സ്വപ്നമായി തുടരും. മതം മതപ്രാചാരകര്‍ക്ക് ആശ്വാസം കൊണ്ടുവരുന്നുണ്ട്. പാറപ്പണിയൊന്നും ചെയ്ത് ദേഹം വിയര്‍ക്കേണ്ടി വരുന്നില്ല എന്ന മനസമാധാനം അത്ര നിസ്സാരമാണോ? നാസ്തികരാകട്ടെ 'ദൈവഭയം'കാരണം സ്വസ്ഥമായി ജീവിക്കുന്നു. വ്യക്തിക്കും സമൂഹത്തിനും ഇത്രയുമധികം പരിക്കേല്‍പ്പിക്കുന്ന കഥാപാത്രം ദൈവത്തെപ്പോലെ വേറെയില്ലെന്ന് ബോധ്യമുള്ളതിനാലാണ് അവര്‍ ദൈവത്തെ 'ഭയക്കുന്നത്'. ഈ ദൈവഭയം ഇല്ലാതിരുന്നെങ്കില്‍ നാസ്തികരെല്ലാം മതത്തിലേക്ക് മാര്‍ച്ചു ചെയ്യുമായിരുന്നു.****

Sunday, May 13, 2012

താവോ

പറയാവുന്ന താവോ അനശ്വരമായ താവോയല്ല;
വിളിക്കാവുന്ന പേരുകള്‍ ശാശ്വതമായ നാമവുമല്ല.
ആകാശഭൂമികളുടെയെല്ലാം ഉറവിടം അജ്ഞാതം;
ജ്ഞാതമായതെല്ലാം സര്‍വ്വതിന്റെയും മാതാവ്.
ആഗ്രഹങ്ങളൊഴിഞ്ഞ ബോധം ആ നിഗൂഢതയറിയുന്നു;
ആഗ്രഹങ്ങളുള്ള മനസ്സ് അതിന്റെ ആവിഷ്‌ക്കാരങ്ങളേയും.
ഉറവിടം ഏകമെങ്കിലും പല പേരുകളാല്‍ വിളിക്കപ്പെടുന്നു;
ഇതുതന്നെ മായ; അന്ധ തമസ്സ്.
എല്ലാ നിഗൂഢതകളിലേയ്ക്കുമുള്ള വാതായനം.

മരം മുകളിലേക്കു തഴച്ചു വളരുമ്പോള്‍ അടിയിലേക്കു വേരിറകൂന്നതു നാം അറിയാറില്ല. അറിഞ്ഞാലും അതു ഗൗനിക്കാറില്ല. കാരണം നാം ഇലകളിലും പൂക്കളിലും കായ്കളിലും മാത്രം തല്പരരായവര്‍! പര്‍വ്വതശൃംഗങ്ങളുടെ മനോഹാരിതയില്‍ മനംമയങ്ങി നില്ക്കുമ്പോള്‍ താഴ്‌വരയെ നാം അവഗണിക്കും. താഴ്‌വരയുടെ എളിമയില്‍ വിനീതരായി കണ്ണുനീര്‍ പൊഴിച്ചു നില്ക്കുമ്പോള്‍ മലനിരകളെ നാം വിസ്മരിച്ചിരിക്കും.
ജീവിതത്തില്‍ ഒരു സംഭവവും സ്ഥായിയായി നിലനില്ക്കുന്നില്ല. എല്ലാം ഉണ്ടായി ഇത്തിരിനേരം നിലനിന്ന് ഇല്ലാതായിപ്പോകുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ വര്‍ണ്ണവൈവിധ്യങ്ങളോടെ ഉണര്‍ന്നുവരുന്ന സൂര്യന്‍ എത്ര മനോഹരിയാണ്. എന്നാല്‍ കറച്ചുനേരം കഴിഞ്ഞാല്‍ അവള്‍ ഉഗ്രരൂപിയാകും. ഇതിനൊക്കെ സാക്ഷിയായി ഒരു വിഷമവും കൂടാതെ നാം നമ്മുടെ കര്‍മ്മങ്ങളില്‍ നിരതരാകും. വൈകുന്നേരത്തെ അസ്തമയത്തിനായി നാം കടല്‍ത്തീരത്തു കാത്തു നില്ക്കും. അവള്‍ തരുന്ന വിരഹത്തിന്റെ നോവും ഹൃദയത്തിലേറ്റി നാം കിടന്നുറകൂം. വീണ്ടും കഥ പഴയപടി തുടരും. ഈ തുടര്‍ച്ചയെ നാം എത്ര സമഗ്രമായാണ് സ്വീകരിക്കുന്നത്. സൂര്യന്‍ അങ്ങനെത്തന്നെ അസ്തമിച്ചു നില്ക്കട്ടെ
എന്നു നാം പറയുന്നില്ല. കാരണം നമുക്ക് പ്രഭാതം പൊട്ടി വിടര്‍ന്നേ മതിയാവൂ.

ആസ്വാദനം:

ജീവിതത്തിന്റെ പൊരുളന്വേഷിച്ച് യാത്ര ചെയ്ത സുകൃതികള്‍ക്കെല്ലാം തെളിഞ്ഞു കിട്ടിയ ദര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യന്‍ ഉള്‍പ്പടെ എല്ലാ ജീവജാലങ്ങളും ആ പൊരുളിന്റെ അംശങ്ങളാണെന്നും സ്വയം സമര്‍പ്പിക്കാമെങ്കില്‍ ആ പൊരുളിലമര്‍ന്നു ജീവിക്കാമെന്നും മനസ്സിലാകും. അതോടൊപ്പം നാം എത്ര നിസ്സാരരാണെന്നും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ അറിയാനോ അറിയിക്കാനോ കഴിയാത്ത സത്യത്തെയാണു നാം അന്വേഷിക്കുന്നതെന്നും ബോദ്ധ്യമാകും. അതോടെ എല്ലാ അന്വേഷണങ്ങളും അവസാനിക്കുകയും ആ പരംപൊരുളിനു മുമ്പില്‍ ആശ്ചര്യത്തോടെ മൗനമായി നില്‍ക്കുകയേ നിവൃത്തിയുള്ളൂ എന്നുമറിയും.
ആ മൗനാത്മകമായ നിശ്ചലത നമ്മെ ആ പൊരുളിലേക്കു, താവോയിലേക്കു നയിക്കും. ആ സത്യമനുഭവിച്ച മഹത്തുക്കള്‍ അന്വേഷകരോടു എന്നും പറഞ്ഞിട്ടുള്ളതു അതു വാക്കുകള്‍ കൊണ്ടു വിവരിക്കാനാവാത്ത മഹാ മൗനമാണെന്നാണു. ബ്രഹ്മമെന്നും ആത്മാവെന്നും ദൈവമെന്നും ശൂന്യതയെന്നും തുടങ്ങി പല വാക്കിലൂടെയും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ച ആ പൊരുളിനെ താവോ എന്നാണു ലാവോത്സു വിളിക്കുന്നതു. അദ്ദേഹവും പറയുന്നത് പറയാവുന്ന താവോ അനശ്വരമായ താവോയല്ല എന്നാണ്.
പഞ്ചസാരയുടെ മധുരത്തെക്കുറിച്ചും ഹിമാലയത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും എത്ര വര്‍ണ്ണിച്ചാലും അതു നേരിട്ട് അനുഭവിക്കാത്തിടത്തോളം എത്രത്തോളം സത്യമല്ലയോ അതുപോലെയാണു താവോയും. പറച്ചിലുകളെല്ലാം നിറുത്തി സ്വയം അതിലേക്കു യാത്ര തുടങ്ങൂകയാണു വേണ്ടത്. ആ യാത്രയ്ക്ക് വേണ്ട പൊരുളുകള്‍ ആരായുകയാണു ചെയ്യേണ്ടത്. താവോ എന്ന പദത്തിന് വഴി എന്നും അര്‍ത്ഥം പറയാറുണ്ട്. ആ വഴി നാം സ്വയം കണ്ടെത്തേണ്ടതാണ്. ചില സൂചനകള്‍ തരാനാവും എന്നല്ലാതെ വഴി കാണിച്ചു തരാന്‍ ആര്‍ക്കുമാവില്ല. അതു നാം അന്വേഷിച്ചന്വേഷിച്ചു കണ്ടെത്തേണ്ടതല്ല. ജീവിച്ചു ജീവിച്ചു തെളിഞ്ഞു കിട്ടേണ്ടതാണ്. അല്ലെങ്കില്‍ അതു തനിയെ വന്നു ചേരേണ്ടതാണ്.
ഇന്നുവരെ ആരും ജീവിച്ചിട്ടില്ലാത്തതും ഇനി ആരും ജീവിക്കാന്‍ ഇടയില്ലാത്തതുമായ നമ്മുടേതു മാത്രമായ വഴിയാണത്. അതിനാല്‍ ആരെങ്കിലും സഞ്ചരിച്ച വഴി അനേഷിക്കാതെ നമ്മുടേതു മാത്രമായ, നമ്മില്‍ വന്നു ഭവിക്കേണ്ട ആ വഴി അറിയുകയാണു വേണ്ടത്. ആ വഴി സ്വയം കണ്ടെത്താനുള്ള വഴികളാണു ലാവോത്സു പറയുന്നത്. നാം സ്വതന്ത്ര്യമാണ് അന്വേഷിക്കുന്നത്. എല്ലാ തരത്തിലുള്ള ദുഃഖാനുഭവങ്ങളില്‍ നിന്നുമുള്ള മുക്തിയാണ് നാം തേടുന്നത്. സ്വാതന്ത്ര്യം എന്നത് ജീവിതം നമുക്കായി നിശ്ചയിച്ചു വെച്ചിട്ടുള്ള സന്ദര്‍ഭങ്ങളോട് മുന്‍വിധി ഏതുമില്ലാതെ ഉത്തരവാദിത്തത്തോടെ പെരുമാറലാണ്.
ജീവിതം തനിക്കായി നിര്‍ണ്ണയിച്ച ഭാഗധേയം പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിച്ച് ജീവിച്ചുജീവിച്ചു പോകുമ്പോള്‍ പൊടുന്നനെ നാം വഴിയില്‍ വീണുപോകും. അതിനിടയില്‍ വഴിതെറ്റിയും മന:പൂര്‍വ്വം തെറ്റിച്ചും ഒക്കെ നാം ഒഴുകിയേക്കാം. കാരണം വളരെ കുറച്ചുമാത്രം അറിയാവുന്നതും ഏറിയകൂറും അജ്ഞാതവുമായിരിക്കുന്ന എത്രയായിരം കോപ്പുകളുമായാണു നാം പിറന്നു വീണിരിക്കുന്നത്. അതൊക്കെ അങ്ങനെയേ ആകൂ. പെട്ടെന്ന് ഇല്ലാതായിപ്പോവുകയൊന്നുമില്ല. പറയാവുന്ന വഴികളൊന്നും സത്യമായ വഴിയല്ലെന്നു ലാവോത്സു പറയുമ്പോള്‍ ആരില്‍ നിന്നും സ്വീകരിക്കാനാവാത്തതും ആര്‍ക്കും പകര്‍ന്നു കൊടുക്കാന്‍ ആവാത്തതുമായ നൂതനമായ ആ പൊരുള്‍ നാം ഓരോരുത്തരില്‍ നിന്നും ഉണര്‍ന്നു വരേണ്ടതാണെന്നു മനസ്സിലാക്കണം.
ഉള്ളിന്റെയുള്ളില്‍ വഴിയിലാവാനുള്ള വിങ്ങല്‍ ധാരമുറിയാതെ ഒഴുകുന്നുണ്ടെങ്കില്‍, ഒന്നിനെയും പിന്‍പറ്റാതെയും എന്നാല്‍ പൂര്‍ണ്ണ ഹൃദയത്തോടെയുമാണു നാം സഞ്ചരിക്കുന്നതെങ്കില്‍, തീര്‍ച്ചയായും നാം വഴിയില്‍ പതിക്കുക തന്നെ ചെയ്യും. അതോടെ നാം നയിക്കുന്ന ജീവിതം അസ്തമിക്കുകയും ജീവിതം നയിക്കുന്ന വഴിയില്‍ നാം അകപ്പെടുകയും ചെയ്യും. എല്ലാം നമുക്കു വെളിപ്പെട്ടു കിട്ടിയിരിക്കുന്നു എന്നഹങ്കരിക്കാതെ, നാം മനുഷ്യര്‍ നിസ്സാരരും അറിവില്ലാത്തവരുമാണെന്ന സത്യം വിനയത്തോടെ ഉള്‍ക്കൊള്ളാം.
അറിഞ്ഞു, അറിയാം എന്നൊക്കെ പറയുന്നതിനേക്കാള്‍ എത്രയോ വിനീതമാണു ആകാശഭൂമികളുടെയെല്ലാം തുടക്കം അജ്ഞാതമാണ് എന്നറിയുന്നത്. അജ്ഞാതമായ ലോകങ്ങള്‍ അനേകമുണ്ടെന്ന് അറിയുമ്പോഴും നമുക്കു മുമ്പില്‍ അറിയാവുന്ന തരത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രപഞ്ചമുണ്ടല്ലൊ. അതിനെ എങ്ങനെയാണ് കാണേണ്ടത് എന്നു ചോദിച്ചാല്‍ ലാവോത്സു പറയുന്ന മറുപടി; ആ നിഗൂഢതയുടെ മാതൃഭാവങ്ങളായി ഇതിനെ അനുഭവിക്കുക എന്നാണ്. അല്ലാതെ ഇതു വെറും പ്രതീതിയാണെന്നും മായയാണെന്നും പറഞ്ഞു അവഗണിക്കാനല്ല.
ബോധത്തെ എല്ലാറ്റില്‍ നിന്നും നിവര്‍ത്തിപ്പിച്ച് ശാന്തസുന്ദരമായ ആ മൗനത്തിലേക്ക് ഇത്തിരി നേരം സ്വയം ഇല്ലാതാവാന്‍ അനുവദിക്കാമെങ്കില്‍ ആ നിഗൂഢതയുടെ തേനിമ നമുക്കു നുകരാനാവുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ കഴിഞ്ഞില്ലെന്നു കരുതി വേവലാതിപ്പെടേണ്ടതില്ല. നമ്മില്‍ വിരിയുന്ന ചിന്തകളും വികാരങ്ങളും വെളിയില്‍ വിടര്‍ന്നു നില്‍ക്കുന്ന പ്രപഞ്ചവും എല്ലാം ആ പൊരുളിന്റെ മാതൃഭാവങ്ങള്‍ തന്നെയാണെന്ന കാര്യം മറക്കാതിരുന്നാല്‍ മതി.
ഒഴിവാക്കേണ്ടതായി ഒന്നുംതന്നെയില്ല. ഒഴിവായിപ്പോകുന്നില്ലല്ലോ എന്നു കരുതി പശ്ചാത്തപിക്കേണ്ടതുമില്ല. ഇതു പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഹൃദയത്തിലെ പ്രശാന്തിയില്‍ മൗനമായിരുന്നു ശാന്തിയനുഭവിക്കുന്നതും ലോകത്തു വ്യവഹരിക്കേണ്ടി വരുന്നതും രണ്ടും രണ്ടു തന്നെയാണ്. തികച്ചും വ്യത്യസ്തമായ അനുഭവം. വിരുദ്ധമായ അനുഭവം. അല്ലലും അലട്ടലും കൊണ്ട് ശബ്ദമുഖരിതമാണ് ലോകം. അതിന് മാതൃഭാവമല്ല പ്രേതഭാവമാണ്. ഇട്ടെറിഞ്ഞ് ഓടിപ്പോവാനെ തോന്നുകയുള്ളൂ. വെളിച്ചത്തേക്കാള്‍ ഇരുള്‍ നിറഞ്ഞതാണ് ലോകജീവിതം.
ജ്ഞാനികളെല്ലാം ഈ ലോകത്തെ വിട്ട് ഓടിപ്പോവുകയാണല്ലോ ചെയ്തിട്ടുള്ളത്. ബുദ്ധന്റെയും ശങ്കരന്റെയുമെല്ലാം കഥകള്‍ ഈ പലായനത്തിന്റേതു കൂടിയാണു. അതിനാല്‍ അവ്യക്തമായതിനെ കൂടുതല്‍ അവ്യക്തമാക്കുന്നേയുള്ളൂ, കേള്‍ക്കാന്‍ സുന്ദരമെങ്കിലും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാത്ത ഈ ദര്‍ശനം. ലോകം താവോയുടെ മാതൃഭാവമാണെങ്കില്‍ എന്തിനാണ് ഇതിനെ വിഷം പോലെ ത്യജിച്ച് അവരെല്ലാം ഓടിയൊളിച്ചത്? അതെ. തികച്ചും വിരുദ്ധമായ ദര്‍ശനം.
വിരുദ്ധമായ ലോകങ്ങള്‍. എന്നാല്‍ ഇതെല്ലാം ഒരേ പൊരുളിന്റെ വ്യത്യസ്ത ഭാവങ്ങളാണെന്ന് അറിയാന്‍ നാം ഈ വഴിയില്‍ സഞ്ചരിച്ചേ മതിയാവൂ. മുകളില്‍ പറഞ്ഞ മഹാന്മാരെല്ലാം ഈ വഴി താണ്ടി തന്നെയാണ് അവരവരുടെ വഴിയിലായത്. വഴി സ്വയം വെട്ടിത്തെളിച്ച് സഞ്ചരിക്കണം. അതു മാത്രമാണ് വഴി. ഈ വൈരുദ്ധ്യങ്ങളിലൂടെ തന്നെയാണ് ആ ഉറവിടത്തിലേക്ക് സഞ്ചരിക്കേണ്ടത്. അകവും പുറവുമായി നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഊരാക്കുടുക്കുകള്‍! ഇതു തന്നെയാണ്, അല്ലെങ്കില്‍ ഇതു മാത്രമാണ് അങ്ങോട്ടുള്ള വാതായനം. ഏകവും ശാശ്വതവുമായ വഴി. നമ്മുടേതു മാത്രമായ വഴി.
ഒന്നില്‍ നിന്നും ഓടിയൊളിക്കാതെയും ഒന്നിനേയും വാരിപ്പുണരാതെയും വേണം നാം യാത്ര തുടരാന്‍. അവിടെ ആരും ഗുരുവോ ശിഷ്യനോ അല്ല. അടിമയോ ഉടമയോ അല്ല. ആരും ആരെയും അനുസരിക്കുകയോ അനുസരിപ്പിക്കുകയോ ചെയ്യേണ്ടതില്ല. നീ മാത്രം. നീയും നിന്റെ വഴിയും മാത്രം. അതാണ് താവോ. തികച്ചും സ്വതന്ത്രമായ വഴി. ആ വഴിയിലേക്കു പ്രവേശിക്കാന്‍ സഹായിക്കുന്ന തെളിമയുള്ള ദര്‍ശനങ്ങളാണ് തുടര്‍ന്നു നാം പരിചയിക്കാന്‍ പോകുന്നത്.

അദ്ധ്യായം രണ്ടു്
സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്
നന്മ കാണുന്നത് തിന്മയുള്ളതിനാലുമാണ്.
ഉണ്മയും ഇല്ലായ്മയും ഒന്നിച്ചുണരും.
ആയാസതയും അനായാസതയും പരസ്പരപൂരകം.
നീണ്ടതും കുറിയതും പരസ്പരബന്ധിതം.
ഉയര്‍ച്ചയും താഴ്ചയും പരസ്പരാശ്രിതം.
സ്വരവും ശബ്ദവും പരസ്പരം ലയിക്കുന്നു.
മുന്‍പും പിന്‍പും പരസ്പരം പിന്തുടരുന്നു.
അതിനാല്‍,
ജ്ഞാനി നിഷ്‌ക്രിയനായി വര്‍ത്തിക്കുന്നു.
മൗനത്തിലൂടെ പഠിപ്പിക്കുന്നു.
എണ്ണമറ്റ സംഭവങ്ങള്‍ അവിരാമമുണ്ടായി, ഇല്ലാതാകുന്നു;
സൃഷ്ടിക്കുന്നു, ഒന്നും സ്വന്തമാക്കുന്നില്ല;
പ്രവര്‍ത്തിക്കുന്നു, അംഗീകാരം തേടുന്നില്ല.
നിയതമായതു് ചെയ്യുന്നു, പിന്നെയതു വിടുന്നു.
അതിനാലതു് എന്നെന്നും നിലനില്ക്കുന്നു.
ആസ്വാദനം
അതെ, നാം ഇങ്ങനെയാണു്. ഭാഗികമായി മാത്രം കാര്യങ്ങള്‍ കാണാനും മനസ്സിലാക്കാനും വിധിക്കപ്പെട്ടവര്‍. ആ ഒരൊറ്റ കാരണത്താല്‍മാത്രം ദു:ഖമനുഭവിച്ചു കഴിയേണ്ടി വരുന്നവര്‍. ജീവിതത്തെ സമഗ്രമായി കാണാനും ഉള്‍ക്കൊള്ളാനും കഴിയാത്തിടത്തോളം നമ്മുടെ വിധി അധോഗതിയാണെന്നാണു് ലാവോത്സു പറയുന്നതു്.
പ്രാണനുതുല്യം സ്നേഹിച്ചവരുമായി നിസ്സാര കാര്യത്തിനു പിണങ്ങിയാല്‍ പിന്നെ അവര്‍ ഏറ്റവും വെറുക്കപ്പെട്ടവരാകുന്നു. ആരോടു സഹകരിച്ചാലും അവരുമായി ഇനി സഹകരിക്കുന്ന പ്രശ്‌നമില്ലെന്നു് ഉറപ്പിക്കുന്നു. ആഗ്രഹിച്ചാല്‍പ്പോലും അവരുമായി ഇണങ്ങാന്‍ നമുക്കു കഴിയാതെ പോകുന്നു. സ്നേഹം കൂടുന്നതിനനുസരിച്ചു് ഉള്ളില്‍ നാംപോലുമറിയാതെ വെറുപ്പിന്റെ വേരുകള്‍ ശക്തമായ്‌ക്കൊണ്ടിരിക്കുന്നു.
അവളുടെ അല്ലെങ്കില്‍ അവന്റെ സൗന്ദര്യത്തിലും സൗമ്യതയിലും ആകൃഷ്ടരായി ഇനിയും ജന്മങ്ങള്‍ ഉണ്ടെങ്കില്‍ അതിലെല്ലാം ഞങ്ങള്‍ ഇണകളായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണു് ജീവിതം തുടങ്ങിയതു്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതോടെ വൈരൂപ്യവും ക്രൗര്യവും വിരസതയും ഉണര്‍ന്നു വരികയായി. പ്രതീക്ഷകളെല്ലാം കീഴ്‌മേല്‍ മറിയുന്നു. ജീവിതം ദുസ്സഹമായി മാറുന്നു. ലാവോത്സു നമുക്കു് താക്കീതു തരുന്നു;
‘സൗന്ദര്യം ദര്‍ശിക്കുന്നതു്
വൈരൂപ്യമുള്ളതുകൊണ്ടാണു്.
നന്മ കാണുന്നതു്
തിന്മയുള്ളതിനാലാണു്.”
ഇതു സത്യമാണെന്ന അനുഭവം നമുക്കേവര്‍ക്കുമുണ്ടു്. എന്നാല്‍പ്പിന്നെ ആരുമായും ഒന്നുമായും ബന്ധപ്പെടാതിരിക്കണമെന്നാണോ? ആരെയും വിശ്വസിക്കരുതെന്നാണോ? സൗന്ദര്യത്തെ ആസ്വദിക്കരുതെന്നാണോ? പ്രേമത്തിന്റെ മാധുര്യം നുകരേണ്ടെന്നാണോ? പിന്നെ ജീവിതത്തിനു് എന്താണു് രസം? എന്താണു് അര്‍ത്ഥം? അല്ലെങ്കില്‍ പിന്നെ എങ്ങനെയാണു് ജീവിക്കേണ്ടതു്?
വഴിയുണ്ട്. പക്ഷേ, ഇത്രയും കാലത്തെ ശീലങ്ങള്‍, രീതികള്‍, സ്വഭാവങ്ങള്‍, മുന്‍വിധികള്‍, മനസ്സിലാക്കലുകള്‍, എല്ലാം ഒന്നു പുന:ക്രമീകരിക്കേണ്ടി വരുമെന്നാണ് അറിഞ്ഞവര്‍ പറയുന്നത്. പലതും എന്നന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടിയും വരും. കാലങ്ങളായി നാം ഏറ്റി നടക്കുന്ന വിശ്വാസങ്ങള്‍! അത് ഒരു ആശ്വാസവും നമുക്കു നല്കിയിട്ടില്ലെങ്കിലും പരമ്പരാഗതമായി കിട്ടിയതിനാല്‍ വിട്ടു കളയാന്‍ മടിച്ചുകൊണ്ട് നാം ചുമന്നു നടക്കുകയാണ്. അങ്ങനെ ഒത്തിരി ഒത്തിരി ക്ലാവു പിടിച്ച ധാരണകള്‍ അഴിഞ്ഞു പോകേണ്ടതുണ്ട്. നാം മനുഷ്യര്‍ക്ക് അതിത്തിരി പ്രയാസം തന്നെയാണ്. കാരണം എന്നും നമുക്ക് നാം ശരിയും മറ്റുള്ളവരെല്ലാം തെറ്റും ആണല്ലൊ! അതിനാല്‍ എന്റെ ശരികളെ ഞാന്‍ എങ്ങനെ വിട്ടുകളയും? എങ്കിലും നാം മനുഷ്യരില്‍ മാത്രമെ ഈ സമഗ്രദര്‍ശനത്തിനു് സാദ്ധ്യതയുള്ളൂ എന്നു നാം മറക്കാതിരിക്കണം. ഇത്രയുംനാള്‍ കൊണ്ടുനടന്നത് അബദ്ധജഢിലങ്ങളാണെന്നറിഞ്ഞാലും അതു വിട്ടു കളയുക എന്നത് വേദനാജനകം തന്നെയാണ്. ഇത്രയും നാളത്തെ ജീവിതം അതിന്റെ അടിസ്ഥാനത്തിലായിരുന്നല്ലോ! അതുമായി നാം അത്രയ്ക്കു തന്മയീഭവിച്ചു പോയിട്ടുണ്ടാവും. പക്ഷേ, വിട്ടേ മതിയാവൂ. അല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യത്തിന്റെ മാധുര്യമാണ്. ജീവിതത്തിന്റെ അനായാസതയാണ്.
ഒരു സിനിമ കാണുകയോ ഒരു നോവല്‍ വായിക്കുകയോ ചെയ്യുമ്പോള്‍ നാം എങ്ങനെയാണ്?! കണ്ണുനീരിന്റേയും പുഞ്ചിരിയുടേയും എത്രായിരം ഏറ്റക്കുറച്ചിലുകളിലൂടെയാണു് അതു നമ്മെ കൊണ്ടു പോകുന്നത്. എത്ര ഏകാഗ്രമായാണ് യാതൊരു പരാതിയുമില്ലാതെ നാം അതിലൂടെ കരഞ്ഞും ചിരിച്ചും സഞ്ചരിക്കുന്നത്! ആ യാത്രയില്‍ നമ്മുടെ പ്രാണന്‍ എത്ര മൗനാത്മകമായാണ് സാക്ഷിയായി വര്‍ത്തിച്ചത്. അവസാനത്തെ അദ്ധ്യായവും വായിച്ചു തീര്‍ത്ത് നാം അനന്തതയിലേക്കുംനോക്കി ചുമ്മാ ഇരിക്കും. ഉള്ളിന്റെയുള്ളിലേക്ക് ആഴ്ന്നുപോകുന്ന അനുഭവം. വല്ലാത്തൊരു ശാന്തി. എന്തൊക്കെയോ ഉള്ളില്‍നിന്നും കൊഴിഞ്ഞു പോയതുപോലുള്ള ലാഘവത്വം. സത്യത്തില്‍ നമ്മുടെ ജീവിതവും ഇങ്ങനെയല്ലേ? പക്ഷെ നമുക്ക് ഒരു നോവല്‍ വായിക്കുന്നതുപോലെ ഏകാഗ്രമായി അതിലൂടെ കടന്നു പോകാനാവുന്നില്ല. അതുകൊണ്ടുതന്നെ ആ മൗനാത്മകത അനുഭവിക്കാനുമാവുന്നില്ല.
നമ്മുടെ ജീവിതത്തിലൊഴികെ പ്രപഞ്ചത്തിലുള്ള എല്ലാ മാറ്റത്തേയും അറിഞ്ഞോ അറിയാതെയോ പരാതിയില്ലാതെ നാം സ്വീകരിക്കുന്നുണ്ട്. വേനലില്‍ ചുട്ടുപൊള്ളുമ്പോഴും അതു സഹിച്ചുകൊണ്ട് മഴയ്ക്കായി കാത്തിരിക്കാന്‍ നാം തയ്യാറാണ്. എന്നാല്‍ നമ്മുടെ ജീവിതത്തെ നമുക്ക് അങ്ങനെ കാണാനാവുന്നില്ല. എല്ലാം നാം ആഗ്രഹിക്കുന്ന പടി തുടരണം. എപ്പോഴും ഹൃദയം ഉദിച്ചു നില്ക്കണം. സദാ സന്തുഷ്ടരായിരിക്കണം. അതൊന്ന് ഇത്തിരി മങ്ങിയാല്‍ ആധിയായി.
പ്രകൃതിയില്‍ മാറ്റം എന്നത് ഒഴിവാക്കാനാവാത്ത സത്യമാണ്. ആ പ്രകൃതിയുടെ ഭാഗമായിരിക്കുന്ന നാമും മാറിക്കൊണ്ടേയിരിക്കും. നമ്മിലുള്ളതും മാറിക്കൊണ്ടിരിക്കും. കുഞ്ഞായി, കുമാരനായി, യുവാവായി, മദ്ധ്യവയസ്‌ക്കനായി, വൃദ്ധനായി പിന്നെ നാം എന്നന്നേയ്ക്കുമായി ഇല്ലാതാവുകയും ചെയ്യും. ഇതൊക്കെ ബുദ്ധിപരമായി അറിയാമെങ്കിലും ഒന്നും മാറരുതെന്നാണ് നമ്മുടെ ആഗ്രഹം. ഒരിക്കലും മരിക്കില്ല എന്നു തന്നെയാണ് നമ്മുടെ വിശ്വാസം. നമ്മുടെയൊക്കെ ചെയ്തികളും ആധികളും കണ്ടാല്‍ ഒരിക്കലും മരിക്കാന്‍ സാദ്ധ്യതയില്ലെന്ന് ഉറപ്പിച്ച മട്ടാണ്.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മെല്ലെമെല്ലെ തെളിഞ്ഞു കിട്ടുന്ന ഉള്‍വെളിച്ചമാണ് മാറ്റത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കാനുള്ള മനോഭാവത്തിലേക്ക് അയാളെ നയിക്കുന്നത്. വന്നു ചേരുന്നതും ഒഴുകി മറയുന്നതും അയാള്‍ പരാതിയില്ലാതെ അനുഭവിക്കുന്നു. വന്നു ചേര്‍ന്നതു് ഒഴുകി മറയുമെന്നും വരാതിരിക്കുന്നതു് വന്നു ചേരുമെന്നും അയാള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇനി അതു ഉറച്ചു കിട്ടുകയേ വേണ്ടൂ. ആ ഉറപ്പ് സ്വാനുഭവങ്ങള്‍ക്കു മേലുള്ള നിത്യനിരന്തരമായ നിരീക്ഷണത്തിലൂടെ വന്നു ചേരേണ്ടതാണ്.
സ്വന്തമാക്കാനായി സ്വരൂപിക്കുന്നതെല്ലാം ഒരുനാള്‍ ഒഴുകി മറയുമെന്നറിയുന്നതോടെ ആധിയും വ്യാധിയും നിറയ്ക്കുന്ന സ്വാര്‍ത്ഥതയെ അവര്‍ വെടിയുന്നു. അംഗീകാരത്തിനായി ചെയ്തുകൂട്ടുന്നതെല്ലാം ഒരുനാള്‍ അപവാദത്തിലേക്കു നയിയ്ക്കുമെന്നറിയുന്നതോടെ അവശ്യംവേണ്ട കര്‍മ്മങ്ങളനുഷ്ഠിച്ച് മൗനമായി കഴിയാന്‍ തീരുമാനിക്കുന്നു. ഒന്നിലും പറ്റില്ലാതെ എല്ലാറ്റിലും വര്‍ത്തിക്കുന്നവരായി ആ അറിവ് നമ്മെ മാറ്റുന്നു.
ശരീരത്തിന്റെ നിലനില്പിനുവേണ്ടതുമാത്രം മതി. തന്റെ ഹൃദയത്തിനു പാരസ്പര്യപ്പെടാവുന്നതുമായിമാത്രം ഇടപെട്ടാല്‍മതി. അവശ്യംവേണ്ട ബന്ധങ്ങള്‍ മതി. ഒത്തിരി വാചാലരാവേണ്ടതില്ല. അതു ഊര്‍ജ്ജനഷ്ടം മാത്രമേ സമ്മാനിക്കൂ. ലാവോത്സു പറയുന്നു:
‘ജ്ഞാനി നിഷ്‌ക്രിയനായി വര്‍ത്തിക്കുന്നു;
മൗനത്തിലൂടെ പഠിപ്പിക്കുന്നു.
എണ്ണമറ്റ സംഭവങ്ങള്‍ അവിരാമം
ഉണ്ടായി, നിലനിന്നു്, ഇല്ലാതായിപ്പോകുന്നു.
സൃഷ്ടിക്കുന്നു; ഒന്നും സ്വന്തമാക്കുന്നില്ല.
പ്രവര്‍ത്തിക്കുന്നു; അംഗീകാരം തേടുന്നില്ല.
നിയതമായതു് ചെയ്യുന്നു, പിന്നെ അതു വിടുന്നു.
അതിനാല്‍ അതു് എന്നന്നേയ്ക്കുമായി നിലനില്ക്കുന്നു.”
ഇങ്ങനെ ജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ സ്വീകരിക്കാന്‍ ഒരുവനെ പ്രാപ്തനാക്കുന്ന അറിവ് അദ്ദേഹം നേരത്തെ സൂചിപ്പിക്കുന്നുണ്ട്. അതിതാണ്:
‘ഉണ്മയും ഇല്ലായ്മയും ഒന്നിച്ചുണരും.
ആയാസതയും അനായാസതയും പരസ്പരപൂരകം.
നീണ്ടതും കുറിയതും പരസ്പരബന്ധിതം.
ഉയര്‍ച്ചയും താഴ്ചയും പരസ്പരാശ്രിതം.
സ്വരവും ധ്വനിയും പരസ്പരം ലയിക്കുന്നു.
മുന്‍പും പിന്‍പും ഒന്നൊന്നിനെ പിന്തുടരുന്നു.”
യാതൊന്നുണ്ടാകുമ്പോഴും അതോടൊപ്പംതന്നെ അതിന്റെ വിനാശവും ഉണരുന്നുണ്ട്. എന്നാല്‍ ഉണ്മയുടെ നിറവില്‍ അഭിരമിക്കുന്ന നമ്മുടെ മനസ്സിനു് അതില്‍ ലീനമായിരിക്കുന്ന ഇല്ലായ്മയുടെ സന്ദേശത്തെ വായിച്ചെടുക്കാന്‍ കഴിയാറില്ല. ഒരു കുഞ്ഞ് ജനിച്ചു വരുമ്പോള്‍ ഒപ്പം മരണവും സഹചാരിയായുണ്ട്. കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ മരണം കൂടുതല്‍ സജീവമാവുകയാണെന്ന് നാം അറിയാറില്ല. വളര്‍ച്ച മരണത്തിലേക്കാണെന്നുള്ള യാഥാര്‍ത്ഥ്യം നാം മറന്നുപോകുന്നു. എന്നാല്‍ ജ്ഞാനികള്‍ക്ക് അതറിയാം. സുഗന്ധംപരത്തി വിരിഞ്ഞുനില്ക്കുന്ന പൂവിനുമുമ്പില്‍ ആഹ്ലാദത്തോടെ നില്ക്കുന്ന ജ്ഞാനി അടുത്തനിമിഷം അതില്ലാതായിപ്പോകുമെന്ന യാഥാര്‍ത്ഥ്യംകൂടി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ പൂവിന്റെ കൊഴിയല്‍ അവന്റെ ഹൃദയത്തെ നോവിപ്പിക്കുമെങ്കിലും ആ വേദനയില്‍ അവന്‍ വേദനിക്കുകയില്ല. അനിവാര്യമായ ഇല്ലായ്മയാണ് അതെന്നു് അവനറിയാം. അത് പൊടുന്നനെ സംഭവിച്ചതല്ലെന്നും സജീവതയില്‍ നിര്‍ജീവത ലീനമായിരുന്നെന്നും അവന്‍ നേരത്തെ അറിഞ്ഞിട്ടുണ്ട്. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കും അധിഷ്ഠാനമായിക്കുന്ന പൊരുളിനെ കണ്ടുകൊണ്ടിരിക്കാനുള്ള കാഴ്ച അവന്‍ ആര്‍ജ്ജിച്ചിട്ടുണ്ട്. അതുകൊണ്ടാണു് അവന് നിഷ്‌ക്രിയനായി വര്‍ത്തിക്കാന്‍ കഴിയുന്നത്.
ഒഴിവാക്കാനാവാത്ത ഈ മാറ്റങ്ങളെ അറിഞ്ഞ് ജീവിതത്തെ അതിന്റെ സ്വാഭാവികതയില്‍ ഒഴുകാനനുവദിച്ചാല്‍ എല്ലാം അതിന്റെ വഴിയില്‍ ശരിയായി വന്നുചേരും. കടുംപിടുത്തങ്ങള്‍ വേണ്ട. നിലപാടുകളും വേണ്ട. എല്ലാ ന്യൂനതകളോടെയും നമുക്കൊഴുകാം. വേണ്ടാത്തതെല്ലാം ആ ഒഴുക്കില്‍ അലിഞ്ഞില്ലാതായേ്ക്കാള്ളും. വേണ്ടതെല്ലാം നമ്മില്‍ പറ്റിച്ചേര്‍ന്നോളും. നമുക്കാകെ ചെയ്യാനാവുന്നതു് ആ മഹത്തായ താവോയോടൊപ്പം കനിവോടെ ഒഴുകുക മാത്രം. അതു കരുതിവെച്ചിരിക്കുന്നതൊക്കെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുക മാത്രം. ജീവിതമേ, അതിനുള്ള ക്ഷമയും വഴക്കവും എന്നില്‍ സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയോടെ നമുക്കലിയാം…

Thursday, May 3, 2012

ബോധോദയത്തിലേക്ക് ഒരു യാത്ര


ഗൗതമബുദ്ധനെക്കുറിച്ച് ഏറ്റവും ആഴത്തില്‍ പഠിച്ചയാളാണ് ഓഷോ രജനീഷ്. ബുദ്ധന്റെ 'ധര്‍മ്മപദ'യ്ക്ക് 12 വാല്യങ്ങളിലായി അദ്ദേഹം നല്‍കിയ വ്യാഖ്യാനം ലോകപ്രശസ്തമാണ്. ബോധോദയം തേടിയുള്ള സിദ്ധാര്‍ഥന്റെ യാത്രയെക്കുറിച്ചുള്ള ഈ ഭാഗം മൗലികമായ ദര്‍ശനം കൊണ്ട് പുതുമയാര്‍ന്നതാണ്. ചില ഭാഗങ്ങള്‍ ഇവിടെ. ബുദ്ധമത പ്രമാണങ്ങളും അഷ്ടാംഗമാര്‍ഗവും കൂടെ ചേര്‍ത്തിരിക്കുന്നു.

അതിമനോഹരമായ മനുഷ്യകഥയാണിത്.... കൊട്ടാരമുപേക്ഷിച്ചിറങ്ങുന്നതിന് തൊട്ടുതലേദിവസം ഗൗതമബുദ്ധന്റെ പത്‌നി ഒരു കുഞ്ഞിനു ജന്മം നല്‍കി. കൊട്ടാരം വിട്ടിറങ്ങുന്നതിനുമുമ്പ്, തന്റെയും ഭാര്യയുടെയും സ്‌നേഹത്തിന്റെ പ്രതീകമായ ആ കുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭാര്യയുടെ കിടപ്പുമുറിക്കരികിലേക്ക് അദ്ദേഹം പ്രവേശിച്ചു. അവര്‍ നല്ല ഉറക്കത്തിലായിരുന്നു. തൊട്ടടുത്തുതന്നെ കമ്പിളിപുതച്ച് കുഞ്ഞും കിടക്കുന്നു. കമ്പിളി നീക്കി കൊച്ചുകുഞ്ഞിന്റെ മുഖം കാണാന്‍ അദ്ദേഹത്തിന് കൊതിയായിയ്യ ഇനി എന്നെങ്കിലും തിരിച്ചുവരുമോ എന്നുറപ്പുപറയാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.

അജ്ഞാതമായ ഏതോ തീര്‍ഥാടനത്തിനിറങ്ങുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തില്‍ എന്തുസംഭവിക്കുമെന്നതിനെച്ചൊല്ലി യാതൊരറിവും അദ്ദേഹത്തിനില്ലായിരുന്നു. രാജ്യം, ഭാര്യ, കുട്ടി എന്തിന് തന്നെത്തന്നെയും ബോധോദയത്തിനായുള്ള യാത്രയില്‍ അദ്ദേഹം ഉപേക്ഷിച്ചു. സാധ്യതകള്‍മാത്രമുള്ള ഒരു യാത്ര. ഇതിനുമുമ്പ് അന്വേഷിച്ചുനടന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം സാധിച്ചെടുത്ത ലക്ഷ്യം.

മറ്റെല്ലാവരെയും പോലെ അദ്ദേഹവും ജിജ്ഞാസുവായിരുന്നു. എന്നാല്‍ തീരുമാനമെടുത്ത ആ നിമിഷം... അദ്ദേഹം മരണം ആദ്യമായി കണ്ട ദിവസം, വാര്‍ധക്യം, രോഗം എല്ലാം ആദ്യമായി കണ്ട ദിവസം, സംന്യാസിമാരെ കണ്ടുമുട്ടിയ ദിവസം... അദ്ദേഹത്തിന്റെ മനസ്സില്‍ ആത്യന്തികമായി ചില ആലോചനകളുണര്‍ന്നു. മരണം എന്നൊന്നുണ്ടെങ്കില്‍ അതിനുമുന്‍പുള്ള ജീവിതം ആ കൊട്ടാരത്തിനുള്ളില്‍ നഷ്ടപ്പെടുത്തുന്നത് ആപത്താണ്. മരണം എന്നെ കീഴടക്കുന്നതിനുമുന്‍പ് മരണത്തിനും അപ്പുറമുള്ളതെന്തെങ്കിലും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം രാജ്യമുപേക്ഷിച്ചുപോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ മനുഷ്യ സ്വഭാവം, മനുഷ്യമനസ്സ്...... അദ്ദേഹം സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍ കൊതിക്കുന്നു-ഇതുവരെ താന്‍ കാണാത്ത കുഞ്ഞിന്റെ മുഖം. എന്നാല്‍ കമ്പിളി നീക്കുന്നതിനിടയില്‍ ഭാര്യ യശോധര എഴുന്നേല്‍ക്കുമെന്ന് അദ്ദേഹം ഭയന്നു. അവര്‍ എഴുന്നേറ്റാല്‍ തീര്‍ച്ചയായും അന്വേഷിക്കാതിരിക്കില്ല. ''ഈ അര്‍ധ രാത്രിയില്‍ എന്റെ മുറിയില്‍ അങ്ങ് എന്താണ് ചെയ്യുന്നത്? അങ്ങയെക്കണ്ടിട്ട് എവിടെയോ പോകാന്‍ തയ്യാറെടുത്തിരിക്കുന്നതുപോലെയുണ്ടല്ലോ.....?''

രഥം പുറത്ത് കവാടത്തില്‍ കാത്തുനില്‍ക്കുന്നു, പുറപ്പെടാന്‍ സമയമായി. എല്ലാം തയ്യാറാണ്. ഇറങ്ങാന്‍ നേരത്ത് അദ്ദേഹം തന്റെ തേരാളിയോട് പറഞ്ഞിരുന്നു. ''ഒരു നിമിഷം കാത്തുനില്‍ക്കൂ. ഞാന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ല. അതിനുമുമ്പായി എന്റെ കുഞ്ഞിന്റെ മുഖമൊന്നു കണ്ടോട്ടെ.''

എന്നാല്‍ യശോധര എഴുന്നേല്‍ക്കുമെന്ന പേടിയില്‍ അദ്ദേഹത്തിന് കുഞ്ഞിന്റെ മുഖം കാണാനായില്ല. എഴുന്നേറ്റാല്‍ അവര്‍ കരയും, തേങ്ങിക്കൊണ്ട് ചോദിക്കും .. ''എവിടേക്കാണ് അങ്ങ് പോകുന്നത്? എന്താണങ്ങ് ചെയ്യുന്നത്? എന്താണീ ത്യാഗം? ബോധോദയമെന്നാല്‍ എന്താണ്?''യ്യ -അവരുണര്‍ന്നാല്‍ കൊട്ടാരം മുഴുവന്‍ വിളിച്ചുണര്‍ത്തും. വൃദ്ധനായ പിതാവ് അരികില്‍ വരും. തന്റെ എല്ലാ പദ്ധതികളും പാളും. അതിനാല്‍ത്തന്നെ മകന്റെ മുഖംപോലും കാണാതെ അദ്ദേഹം യാത്രയായി.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ബുദ്ധന് ബോധോദയം കൈവന്ന നാള്‍ അദ്ദേഹം ആദ്യം ചെയ്യാനാഗ്രഹിച്ചത് കൊട്ടാരത്തിലേക്ക് മടങ്ങിച്ചെന്ന് അച്ഛനോടും ഭാര്യയോടും മകനോടും മാപ്പപേക്ഷിക്കുക എന്നതാണ്. അവര്‍ ക്ഷുഭിതരാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും അദ്ദേഹം കൊട്ടാരത്തിലെത്തി. ആദ്യമായി അച്ഛന്റെ സമീപത്തേക്കാണ് ചെന്നത്. വളരെ ദേഷ്യത്തിലായിരുന്ന അച്ഛന്‍ അരമണിക്കൂറോളം ബുദ്ധനെ ശാസിച്ചു. എല്ലാം കേട്ടിട്ടും തന്നെ ഒന്നും ബാധിക്കുന്നില്ല എന്ന മട്ടില്‍നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ അച്ഛന്‍ ശാസിക്കുന്നത് പൊടുന്നനെ നിര്‍ത്തി.

അച്ഛന്‍ തന്നെനോക്കുന്നതു കണ്ട് ഗൗതമ ബുദ്ധന്‍ പറഞ്ഞു, ''ഞാന്‍ ഇതുതന്നെയാണ് ആഗ്രഹിച്ചത്. താങ്കളുടെ കണ്ണീര്‍ ഉണങ്ങട്ടെ. എന്നെ നോക്കൂ, ഈ കൊട്ടാരം വിട്ടിറങ്ങിയ ആ രാജകുമാരനല്ല ഇന്നുഞാന്‍. അങ്ങയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. ഞാന്‍ കാഴ്ചയില്‍ അങ്ങയുടെ മകനെപ്പോലെത്തന്നെയാണ്. എന്നാല്‍ എന്റെ ബോധമനസ്സ് പാടെ മാറിയിരിക്കുന്നു. അങ്ങ് നോക്കിയാലും.''

''ഞാനത് കാണുകയാണ്. കഴിഞ്ഞ അരമണിക്കൂറായി ഞാന്‍ നിന്നെ ശാസിക്കുന്നു. നീ പ്രതികരിച്ചില്ല. നീ മാറിയെന്നുള്ളതിന് ഈ തെളിവുതന്നെ ധാരാളം. അല്ലെങ്കില്‍ നീ എത്രമാത്രം രോഷാകുലനാവുമെന്ന് എനിക്കറിയാം. ഒരിക്കലും ഇത്ര നിശ്ശബ്ദനാവാന്‍ നിനക്കാവുമായിരുന്നില്ല. നിനക്ക് എന്താണ് സംഭവിച്ചത്?'' അച്ഛന്‍ ചോദിച്ചു.

''ഞാന്‍ പറയാം. അതിനുമുമ്പായി ഞാന്‍ എന്റെ ഭാര്യയെയും മകനെയും ഒന്നു കണ്ടോട്ടെ. അവര്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഞാന്‍ വന്നെന്ന് അവര്‍ കേട്ടറിഞ്ഞിരിക്കും.'' ബുദ്ധന്‍ ഭാര്യയുടെ അടുത്തേക്കുപോയി.

''അങ്ങ് ഏറെ മാറിയതായി എനിക്ക് മനസ്സിലായി. ഈ നീണ്ട പന്ത്രണ്ടുവര്‍ഷം സഹനത്തിന്റേതായിരുന്നു. അങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോടു പറഞ്ഞിരുന്നെങ്കില്‍ അങ്ങ് കരുതുന്നുണ്ടോ ഞാന്‍ തടയുമായിരുന്നെന്ന്? അങ്ങ് എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മുറിവാണിത്'' ഞാനും ക്ഷത്രിയരക്തത്തില്‍ പിറന്നവളാണ്. അങ്ങ് കരുതുന്നുണ്ടോ കരഞ്ഞും അലറിവിളിച്ചും ഞാന്‍ അങ്ങയെ തടയുമെന്ന്?
അങ്ങ് എന്നെ വിശ്വസിച്ചില്ല എന്നതുമാത്രമാണ് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷവും എന്നെ വേദനിപ്പിച്ചത്. ഞാന്‍ അങ്ങയെ പോകാന്‍ അനുവദിക്കുമായിരുന്നു, താങ്കള്‍ക്ക് വിടപറയാന്‍ സാഹചര്യമൊരുക്കുമായിരുന്നു, യാത്രപറയാന്‍ രഥത്തിനരികെ എത്തുമായിരുന്നു. .... തീര്‍ച്ചയായും ഇക്കാലംകൊണ്ട് അങ്ങ് എന്തെല്ലാമോ നേടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു... ഇവിടം വിട്ടുപോയ ആ പഴയ ആളേയല്ല അങ്ങിപ്പോള്‍. അങ്ങയുടെ മുഖം ഇപ്പോള്‍ ജ്വലിക്കുന്നു. അങ്ങയുടെ സാന്നിധ്യം പുതുമയും സന്തോഷവും പകരുന്നു, അങ്ങയുടെ കണ്ണുകള്‍ കാര്‍മേഘമൊഴിഞ്ഞ നീലവാനം പോലെ, അങ്ങ് അതിസുന്ദരനായിരിക്കുന്നു.... അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാല്‍ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്സ് അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും അങ്ങേക്ക് സ്വായത്താമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം ആ സത്യത്തെ മറയ്ക്കുമായിരുന്നോ?''

തികച്ചും ബുദ്ധിപരമായ ഒരു ചോദ്യമായിരുന്നു അത്. ബുദ്ധന് അതിനോട് യോജിച്ചേ മതിയാകുമായിരുന്നുള്ളു.

''ഇതെനിക്ക് ഇവിടെയിരുന്നും കൈവരിക്കാവുന്നതേയുള്ളായിരുന്നു. അന്ന് അതേക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പര്‍വതങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമുള്ള യാത്ര അനിവാര്യമേ അല്ല. ഞാന്‍ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു. ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാല്‍ അന്നു ഞാനത് തിരിച്ചറിഞ്ഞില്ല എന്നുമാത്രം. അതിനാല്‍ നീയെനിക്ക് മാപ്പുതരണം. ഞാന്‍ നിന്നെയോ നിന്റെ ധൈര്യത്തെയോ വിശ്വസിക്കാതിരുന്നതല്ല. എനിക്ക് എന്നെത്തന്നെ സംശയമായിരുന്നു. നീ ഉണര്‍ന്നിരുന്നെങ്കില്‍, കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ എന്നോടുതന്നെ പറഞ്ഞെന്നിരിക്കാം. 'ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? തന്നെ മാത്രം ധ്യാനിച്ച് സ്‌നേഹിച്ചുകഴിയുന്ന സുന്ദരിയായ ഭാര്യയെയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച്.... ഉപേക്ഷിക്കാനായിരുന്നെങ്കില്‍ എന്തിന് അവന് ജന്മം നല്‍കി? ഞാന്‍ എന്റെ കടമകളില്‍നിന്ന് ഒളിച്ചോടുകയാണ്.' പ്രായമായ അച്ഛന്‍ എഴുന്നേറ്റിരുന്നെങ്കില്‍ ആ യാത്ര എനിക്ക് അസാധ്യമായേനെ. ഞാന്‍ നിന്നെ അവിശ്വസിച്ചതുകൊണ്ടല്ല. ഞാന്‍ എന്നെത്തന്നെ അവിശ്വസിച്ചതിനാലാണ്... എന്റെയുള്ളില്‍ ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഞാന്‍ എന്താണുചെയ്യുന്നതെന്ന് എന്നോടുചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതുതന്നെയാണ് സമയമെന്നും ഇപ്പോള്‍ ശ്രമിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും മനസ്സിന്റെ മറുഭാഗം പറയുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെ രാജ്യഭാരമേല്‍പ്പിക്കാനൊരുങ്ങുന്ന സമയമായിരുന്നു. ഒരിക്കല്‍ രാജാവായാല്‍ ഈ ഉദ്യമം കൂടുതല്‍ ദുഷ്‌കരമാവുമെന്നും മനസ്സ് പറഞ്ഞു.''

''എനിക്കിതുമാത്രമേ അങ്ങയോടു ചോദിക്കാനായി ഉണ്ടായിരുന്നുള്ളു.''

യശോധര പറഞ്ഞു. ''ഞാനിപ്പോള്‍ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വെച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. അവിടെ നില്‍ക്കുന്ന പന്ത്രണ്ടുവയസ്സായ അങ്ങയുടെ പുത്രന്‍ ഇടയ്ക്കിടെ അങ്ങയെക്കുറിച്ച് അന്വേഷിക്കും. കാത്തിരിക്കൂ. നിന്റെ അച്ഛന്‍ മടങ്ങിവരും. അദ്ദേഹം അത്ര ക്രുരനല്ല, അദ്ദേഹത്തിന് അത്ര ദയയില്ലാതാകില്ല, മനുഷ്യത്വരഹിതമായി അദ്ദേഹം പെരുമാറില്ല. അദ്ദേഹം ഒരുദിനം തിരിച്ചുവരും, അദ്ദേഹം തിരിച്ചറിയാന്‍ അന്വേഷിച്ചുപോയതെന്താണോ അതിന് സമയമെടുക്കും, ഒരിക്കല്‍ അദ്ദേഹമത് തിരിച്ചറിഞ്ഞാല്‍ ആദ്യം ചെയ്യുക നമ്മുടെയരികില്‍ തിരിച്ചെത്തുകയായിരിക്കും എന്ന് ഞാന്‍ അവനോട് പറയുമായിരുന്നു. അങ്ങയുടെ മകന്‍ ഇവിടെയുണ്ട്. ഇനി അങ്ങ് അവന് എന്ത് പൈതൃകമാണ് നല്‍കുന്നതെന്ന് എനിക്കറിയണം. അവനുനല്‍കാന്‍ അങ്ങയുടെ കൈയില്‍ എന്താണുള്ളത്? അങ്ങ് അവന് ജന്മം നല്‍കി. ഇനിയെന്ത്?''
തന്റെ ഭിക്ഷാപാത്രമല്ലാതെ അപ്പോള്‍ മകനുനല്‍കാനായി അദ്ദേഹത്തിന്റെ കൈയില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം മകനെ അടുത്തുവിളിച്ചു. രാഹുല്‍ എന്നായിരുന്നു അവന് രാജ്യംവിടുന്നതിനുമുന്‍പ് ബുദ്ധന്‍ തന്നെ നല്‍കിയ പേര്.

മകന് ഭിക്ഷാപാത്രം കൈമാറിയ ശേഷം ബുദ്ധന്‍ പറഞ്ഞു. ''എന്റെ കൈയില്‍ മറ്റൊന്നുമില്ല. ആകെയുള്ള ഭിക്ഷാപാത്രം നിനക്കുതന്നു. ഇനിമുതല്‍ എന്റെ കൈകള്‍ ചേര്‍ത്തുവെച്ച് ഞാന്‍ ഭിക്ഷ യാചിക്കും, ഈ കൈകളില്‍ത്തന്നെ ഭക്ഷണം കഴിക്കും. ഭിക്ഷാപാത്രം നിനക്കു തന്നതിലൂടെ ഞാന്‍ നിന്നെയും സംന്യാസത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാന്‍ കണ്ടെത്തിയ ഏക സമ്പാദ്യം അതുമാത്രമാണ്. നീയും അതുതന്നെ കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''

തുടര്‍ന്ന് അദ്ദേഹം യശോധരയോടു പറഞ്ഞു. ''നീയും സംന്യാസി സമൂഹത്തിലംഗമാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.''
ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ട് ബുദ്ധന്റെ പിതാവ് അവിടെയെത്തി. അദ്ദേഹം ചോദിച്ചു. ''എന്നെ മാത്രം നീ എന്തിനുപേക്ഷിക്കുന്നു? നീ കണ്ടെത്തിയതെല്ലാം നിന്റെ ഈ പ്രായമായ പിതാവുമായി പങ്കുവെക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ? എന്റെ മരണം ആസന്നമായിരിക്കുന്നു.... എന്നെയും നീ കൂടെച്ചേര്‍ക്കൂ...''

''ഞാന്‍ അങ്ങയേയും ഒപ്പംകൂട്ടുന്നു. നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. ആര്‍ക്കും ഒരിക്കലും ആക്രമിച്ചു കീഴടക്കാനാവാത്ത ഒരു സാനമ്രാജ്യം ഞാന്‍ കാണുന്നു. എന്നന്നേക്കുമായി അവസാനിക്കാന്‍ പോകുന്ന സാനമ്രാജ്യം. ഞാന്‍ ഇവിടെ വന്നത് എന്റെ സാന്നിധ്യം അങ്ങയെ അറിയിക്കുവാനായാണ്. ഞാന്‍ കണ്ടെത്തിയ സത്യം നിങ്ങളില്‍ പകര്‍ന്ന് നിങ്ങളെയും എന്നോടൊപ്പം നടത്താനാണ്.'' അദ്ദേഹം മൂന്നുപേര്‍ക്കും പ്രചോദനം നല്‍കി.

ഇന്ത്യന്‍ പുരാണത്തില്‍നിന്നാണ് രാഹുല്‍ എന്ന പേര് മകനായി ബുദ്ധന്‍ സ്വീകരിച്ചത്. പുരാണത്തില്‍ ചന്ദ്രന്‍ ഒരു ദൈവമാണ്. അദ്ദേഹത്തിന് രണ്ടു ശത്രുക്കളാണുണ്ടായിരുന്നത്. രാഹുവും കേതുവും. രാഹുവും കേതുവും പിടികൂടാനായി വരുമ്പോഴാണ് ചന്ദ്രന്‍ ഗ്രഹണം ആരംഭിക്കുന്നത്. ഓരോ തവണയും ചന്ദ്രന്‍ ഇവരുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാറാണ് പതിവ്. ഭാവിയില്‍ മകനായിരിക്കും തന്റെ ഏറ്റവും വലിയ ശത്രുവെന്ന് ബുദ്ധന്‍ അന്നുകരുതി. അവനോടുള്ള സ്‌നേഹവും വാത്സല്യവും അടുപ്പവും തന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തുമെന്നും ഹിമാലയത്തിലേക്കും മറ്റും താന്‍ നടത്തുന്ന യാത്രകള്‍ അവന്‍ എതിര്‍ക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതിനാലാണ് ശത്രുനാമമായ രാഹുല്‍ എന്ന പേര് അദ്ദേഹം മകനായി നല്‍കിയത്.
അവര്‍ നാലുപേരും നഗരത്തിനുപുറത്തുള്ള വനപ്രദേശത്തേക്ക് പോയി. അവിടെയാണ് ബുദ്ധന്റെ അനുയായികള്‍ താമസിച്ചിരുന്നത്. അവിടെ തന്റെ ശിഷ്യരോടൊത്തുള്ള ആദ്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ''ഇന്ന് ഞാന്‍ നേടിയതെന്തോ അത് കൊട്ടാരത്തിലിരുന്നും സ്വായത്താമാക്കാമായിരുന്നില്ലേയെന്ന് എന്റെ ഭാര്യയായ യശോധര എന്നോടുചോദിച്ചു. വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്. ഞാന്‍ അവരോട് ആ സത്യം പറഞ്ഞു. ഏതെങ്കിലും സ്ഥലമെന്നോ സമയമെന്നോ സത്യാന്വേഷണത്തിന് ബാധകമല്ല. ഒരാള്‍ക്ക് എവിടെയിരുന്നും ബോധോദയമുണ്ടാവാം. എന്നാല്‍ അന്നത് എനിക്ക് പറഞ്ഞുതരുവാന്‍ ആരുമുണ്ടായിരുന്നില്ല. എവിടെ തേടണമെന്നോ ആരോട് ചോദിക്കണമെന്നോ എവിടെ പോകണമെന്നോ എനിക്ക് യാതൊരു രൂപവുമില്ലായിരുന്നു. ഞാന്‍ അജ്ഞതയിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ ഒരു കാര്യം എനിക്കിപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും. നിങ്ങള്‍ എവിടെയുമായിക്കൊള്ളട്ടെ, നിങ്ങള്‍ എല്ലാ ആപത്തിനെക്കുറിച്ച് ബോധവാനും ധൈര്യവാനുമാണെങ്കില്‍ അവിടെ ബോധോദയവുമുണ്ടാകും.''

ബുദ്ധമത പ്രമാണങ്ങള്‍

ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമായി ഗൗതമബുദ്ധന്‍ കണ്ടത് ദുഃഖമായിരുന്നു. ഈ ദുഃഖത്തെ അകറ്റുക എന്നത് ലക്ഷ്യമാക്കിയായിരുന്നു ബുദ്ധന്റെ പഠിപ്പിക്കലുകള്‍. മനുഷ്യജീവിതസംബന്ധിയായ സാന്മാര്‍ഗ്ഗിക തത്ത്വങ്ങള്‍ക്കാണ് ശ്രീബുദ്ധന്‍ പ്രാധാന്യം നല്‍കിയിരുന്നത്. മറ്റ് മതങ്ങളില്‍ കാണുന്നതുപോലെ ദൈവം, പ്രപഞ്ചം, മനുഷ്യന്‍, മരണം തുടങ്ങിയ ചോദ്യങ്ങളുടെ വിശദീകരണം ബുദ്ധമതത്തില്‍ കാണാന്‍ കഴിയില്ല. ദുഃഖത്തിന്റെ കാരണം, അവയില്‍ നിന്നുള്ള മോചനം, ഇവയെ വിശകലനം ചെയ്യുകയാണ് ബുദ്ധദര്‍ശനത്തിന്റെ കാതല്‍.

ആര്യസത്യ ചതുഷ്ടവം

ദുഃഖത്തിന്റെ കാരണം, സ്വഭാവം എന്നിവയെ ധ്യാനത്തിലൂടെ സൂക്ഷ്മനിരീക്ഷണം മനസ്സിലാക്കുകയും, ദുഃഖത്തെ പരിപൂര്‍ണ്ണമായി നീക്കുവാനുള്ള മാര്‍ഗങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന തത്ത്വങ്ങളാണ് ആര്യ സത്യത്തില്‍ അടങ്ങിയിരിക്കുന്നത്. ബുദ്ധമതത്തിന്റെ അടിസ്ഥാന പ്രമാണമായി കാണുന്ന ആര്യസത്യം നാലാണ്. ദുഃഖം, ദുഃഖസമുദായം, ദുഃഖനിരോധം, ദുഃഖനിരോധ മാര്‍ഗം എന്നിവയാണവ. ദുഃഖമുണ്ടെന്നും അതിന് കാരണമുണ്ടെന്നും, അതിനെ നിരോധിക്കാന്‍ കഴിയുമെന്നും, അതിനായി ഒരു മാര്‍ഗമുണ്ടെന്നും ഉള്ള തിരിച്ചറിവാണ് ആര്യസത്യത്തിലൂടെ ബുദ്ധന്‍ നല്‍കുന്നത്.

ദുഃഖം

മനുഷ്യജീവിതത്തിലെ പ്രധാന പ്രശ്‌നം ദുഃഖമാണ്. മറ്റ് പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ദുഃഖത്തില്‍ നിറഞ്ഞിരിക്കുന്നു. ജനനം, രോഗം, വാര്‍ധക്യം, മരണം, ആശ, നിരാശ തുടങ്ങി ബന്ധത്തില്‍ നിന്നും ജനിക്കുന്നതെല്ലാം ദുഃഖം കലര്‍ന്നതാണ്. ദുഃഖം സാര്‍വത്രിക സത്യമായി ബുദ്ധന്‍ കാണുന്നു. ദുഃഖത്തിന് മൂന്നു തലങ്ങളുണ്ടെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു. ജനനം, മരണം, രോഗം, വേര്‍പാട്, നിരാശ തുടങ്ങി ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ദുഃഖമാണ് 'ദുഃഖദുഃഖാത്ത'. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം വഴിയുണ്ടാകുന്ന ദുഃഖത്തെ 'സങ്കരദുഃഖാത്ത' എന്നു വിളിക്കുന്നു. വസ്തുക്കളുടെ വികാരങ്ങളുടെ ക്ഷണികതയില്‍ നിന്നുണ്ടാകുന്ന ദുഃഖത്തെ 'വിപരിണാമ ദുഃഖാത്ത' എന്നു വിളിക്കുന്നു.

ദുഃഖകാരണ (ദുഃഖസമുദായ)

കാരണം കൂടാതെ ഒരു കാര്യവും സംഭവിക്കുന്നില്ല എന്ന് ബുദ്ധന്‍ പറയുന്നു. ഈ ലോകത്തിലെ എല്ലാം തന്നെ കാര്യകാരണബന്ധത്തില്‍ അടിസ്ഥാനപ്പെട്ടതാണ്. ജനനം മുതല്‍ മരണം വരെ സംഭവിക്കുന്ന ദുഃഖത്തിലടിസ്ഥാനമായ സംഭവങ്ങള്‍ക്ക് കാരണമുണ്ടെന്ന് ബുദ്ധന്‍ വിലയിരുത്തുന്നു. മനുഷ്യജന്മത്തിന്റെ ആഗ്രഹമാണ് ജനനത്തിനുപോലും കാരണം. തൃഷ്ണയില്‍ നിന്നും കാമവും ഭാവവും ഉണ്ടാകുന്നു. നാമവും- രൂപവും വിജ്ഞാനവും ബോധവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനന-മരണ ചക്രത്തെ 12 കണ്ണികളായി ബുദ്ധന്‍ കാണുന്നു. ഇതിനെ ഭാവചക്ര എന്നും ശൃംഖല ദ്വാദശ നിദാന എന്നും അറിയപ്പെടുന്നു. ദുഃഖകാരണമാണ് പ്രതിത്യസമുദ്പാദയെന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.

ദുഃഖനിരോധം

ദുഃഖനിരോധം ദുഃഖകാരണത്തെ ആശ്രയിച്ചിരിക്കുന്നു. ദുഃഖത്തിന് ഒരു കാരണമുണ്ടെങ്കില്‍ അതിനെ ഒഴിവാക്കാന്‍ കഴിയുമെന്ന് ബുദ്ധന്‍ പറയുന്നു. 'നിര്‍വ്വാണ' അഥവാ തൃഷ്ണയില്‍ നിന്നുള്ള മോചനമാണ് ദുഃഖമൊഴിവാക്കല്‍. നിര്‍വാണ പ്രാപിക്കുക. ഈ ലോകത്തില്‍വെച്ചുതന്നെ, ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രാപിക്കുന്ന ഒന്നാണ് നിര്‍വാണ. നിര്‍വാണ പ്രാപിക്കുന്നവന്‍ ഈ ലോകബന്ധങ്ങളില്‍ നിന്നും മോചനം നേടുന്നു. നിരന്തര ധ്യാനത്തിലൂടെ 12 കാരണ ചക്രത്തില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന് ബുദ്ധന്‍ പഠിപ്പിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ 'അര്‍വാത്' എന്ന് വിളിക്കുന്നു.

ദുഃഖനിരോധ മാര്‍ഗം

ദുഃഖത്തിന് കാരണമുണ്ടെന്നു പറഞ്ഞ ബുദ്ധന്‍ അവയെ ഒഴിവാക്കുവാനും നിരോധിക്കുവാനുമുള്ള മാര്‍ഗങ്ങളും വെളിവാക്കുന്നു. ദുഃഖത്തില്‍ നിന്നും, 12 ഭാവചക്രത്തില്‍ നിന്നും മോചനം നേടി നിര്‍വാണയില്‍ എത്തിച്ചേരുവാനുള്ള മാര്‍ഗങ്ങളാണിവ. ഇതാണ് ബുദ്ധന്‍ പഠിപ്പിച്ച അഷ്ടാംഗ മാര്‍ഗ്ഗം. ബുദ്ധമത സന്മാര്‍ഗശാസ്ത്രത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും അടിസ്ഥാന ശിലയാണ് അഷ്ടാംഗമാര്‍ഗം.

പ്രതിത്യ സമുദ്പാദം 

ബുദ്ധമത തത്ത്വങ്ങളുടെ അടിസ്ഥാനം പ്രതിത്യ സമുദ്പാദം ആണ്. രണ്ടും മൂന്നും ആര്യസത്യയില്‍ ദുഃഖത്തിന് കാരണമായും ദുഃഖമകറ്റാന്‍ കഴിയുമെന്നും പറയുന്നത് ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പ്രപഞ്ചത്തിലെ എല്ലാം അവയുടെ കാരണത്തെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. ഇങ്ങനെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സ്വാഭാവിക സാര്‍വത്രിക കാര്യ-കാരണ നിയമമായാണ് പ്രതിത്യ സമുദ്പാദ എന്ന് അറിയപ്പെടുന്നത്. കാരണത്തെ ആശ്രയിച്ച് കാര്യം ഉണ്ടാകുന്നു. പ്രതിത്യ സമുദ്പാദത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യജീവിതത്തിലെ ജനനം മുതല്‍ മരണം വരെയുള്ള 12 ഭാവചക്രത്തെ ബുദ്ധന്‍ ക്രമീകരിച്ചത്.

അനാത്മ വാദം 

ആത്മാവ് അനശ്വരമാണെന്നും ഒരു ശരീരം നശിക്കുമ്പോള്‍ അത് മറ്റൊന്നിലേക്ക് പ്രവേശിക്കുമെന്നുമുള്ള വാദത്തെ ബുദ്ധന്‍ അംഗീകരിക്കുന്നില്ല. നിത്യമായ ആത്മാവ് എന്ന സങ്കല്‍പ്പം നിഷേധിക്കുന്നുവെങ്കിലും ജീവിതത്തെ രൂപവത്കരിക്കുന്ന തുടര്‍ച്ചയായ അവസ്ഥകളെ ബുദ്ധമതം അംഗീകരിക്കുന്നു. പുനര്‍ജന്മം എന്നതുകൊണ്ട് ബുദ്ധന്‍ അര്‍ഥമാക്കുന്നത് കഴിഞ്ഞ ജന്മവും ഈ ജന്‍മവും തമ്മില്‍ ഇടമുറിയാത്ത ഒരു ബന്ധമായിട്ടാണ്. ഇതിന് ഉദാഹരണമായി തീനാളത്തിനെ എടുക്കുന്നു. ഒരു നിമിഷത്തില്‍ നാം കാണുന്ന തീനാളമല്ല അടുത്ത നിമിഷത്തേത്. എന്നാല്‍ കാഴ്ചയില്‍ കത്തിനില്‍ക്കുന്നത് ഒരേ തീനാളംതന്നെയാണ്. ജീവിതത്തെ ആത്മാവ് എന്ന സങ്കല്‍പ്പത്തിന് പകരം ഇടമുറിയാത്ത ബോധാവസ്ഥയുടെ പ്രവാഹമായിട്ടാണ് ബുദ്ധന്‍മാര്‍ കാണുന്നത്.

ക്ഷണികവാദം

പ്രപഞ്ചത്തിലെ വസ്തുവകകളുടെ അസ്ഥിരതയെപറ്റിയുള്ള ബുദ്ധന്റെ വെളിപ്പെടുത്തലാണ് ക്ഷണികവാദം. എല്ലാ വസ്തുക്കളും ആപേക്ഷികമാണ്. മാറ്റത്തിനും നാശത്തിനും അവ വിധേയവുമാണ്. എല്ലാറ്റിനും തുടക്കവും ഒടുക്കവുമുണ്ട്. ഒരോ നിമിഷവും വസ്തുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഒരേ ഫലമല്ല വസ്തുക്കള്‍ പുറപ്പെടുവിക്കുന്നത്. ഒരു നിമിഷം കഴിയുമ്പോള്‍ അത് മറ്റൊന്നായി മാറിക്കൊണ്ടിരിക്കും.

കര്‍മ സിദ്ധാന്തം 

കര്‍മ സിദ്ധാന്തം അഥവാ കാര്യകാരണ ചിന്തയാണ് മനുഷ്യന്റെ ഭൗതികവും നൈതികവുമായ ജീവിതത്തെ നിയന്ത്രിക്കുന്നത്. പ്രതിത്യ സമുദ്പാദത്തിന്റെ വിശദീകരണമാണ് കര്‍മ സിദ്ധാന്തത്തില്‍ വെളിവാകുന്നത്. മനുഷ്യന്റെ നന്‍മയോ തിന്‍മയോ ആയ പ്രവര്‍ത്തനങ്ങള്‍ കര്‍മവൃത്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. എന്നാല്‍ ജീവിതത്തിലെ അനുഭവങ്ങളെ ശരിയായി മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. കര്‍മത്തെ നിര്‍മാര്‍ജനം ചെയ്യുകയല്ല പക്ഷേ, കര്‍മത്തെ അതിജീവിക്കുകയാണ്, അതില്‍ നിന്നും സ്വതന്ത്രമാവുകയാണ് ചെയ്യുന്നത് എന്ന് ബുദ്ധമതം.

നിര്‍വാണ

ബുദ്ധന്‍ ധ്യാനത്തിലൂടെ നേടിയെടുത്ത ദുഃഖ നിരോധമാണ് നിര്‍വാണ അഥവാ ബോധോദയം ('ൃാഹഷസറവൃൗവൃറ). 'നിര്‍വാണ' എന്നത് സംസ്‌കൃത പദവും 'നിബാന' എന്നത് പാലീപദവും - 'നിര്‍വാണ' എന്നാല്‍ തൃഷ്ണയില്‍ നിന്നുള്ള മോചനം (നി=ഇല്ല, വാണ = തൃഷ്ണ) നിര്‍വാണ അവസ്ഥയില്‍ ദുഃഖമോ തൃഷ്ണയോ ഇല്ല. എന്നാല്‍ നിര്‍വാണ പ്രാപിച്ചയാള്‍ നിഷ്‌ക്രിയനായ ഒരാളല്ല അനുദിന കര്‍മങ്ങളില്‍ വ്യാപൃതനായിരിക്കുന്ന. ധ്യാനി തന്നെയായിരിക്കും. ബുദ്ധന്‍ ഇത് തെളിയിക്കുകയും ചെയ്തു. ജ്ഞാനോദയത്തിന് ശേഷം ബുദ്ധന്‍ അനുദിന കര്‍മത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ അവസ്ഥ കൈവരിക്കുന്ന മനുഷ്യനെ ഹീനയാന വിഭാഗം 'അര്‍ഹത്' എന്ന് വിളിക്കും

അഷ്ടാംഗമാര്‍ഗം

1. സമ്യക്ദൃഷ്ടി
ശരിയായ കാഴ്ചപ്പാടും ശരിയായ അറിവും ദുഃഖത്തില്‍ നിന്ന് അകറ്റും. മിഥ്യാധാരണങ്ങളാണ് ദുഃഖത്തിന്റെ കാരണം. ആര്യസത്യത്തെക്കുറിച്ചുള്ള ജ്ഞാനമാണ് സമ്യക്ദൃഷ്ടികൊണ്ട് അര്‍ത്ഥമാക്കുന്നത്.

2. സമ്യക് സങ്കല്പം
ലൗകിക സങ്കല്‍പങ്ങളില്‍ മുഴുകുന്നത് ദുഃഖത്തിന് കാരണമാകുന്നു. രാഗദ്വേഷാദികളില്‍ നിന്ന് മുക്തനായി ലോക സുഖങ്ങളില്‍ നിന്ന് മോചനം നേടുന്നതാണ് സമ്യക്‌സങ്കല്പം.

3. സമ്യക് വാക്ക് (ഞഹഷസറ ട്യവവരസ)
വാക്കുകള്‍ വേദനയ്ക്കും ദുഃഖത്തിനും കാരണമാകും. ധ്യാനത്തിന് തയ്യാറാകുന്നവര്‍ നിര്‍വാണം പ്രാപിക്കണമെങ്കില്‍ വാക്കുകളുടെ പ്രയോഗം നിയന്ത്രിക്കണം. സത്യഭാഷണം, സത്യ ഉപദേശം, മിതഭാഷണം എന്നിവ ശീലിക്കുക.

4. സമ്യക്കര്‍മ്മ
തെറ്റായ കര്‍മങ്ങളില്‍ നിന്നുള്ള മോചനമാണ് സമ്യക്കര്‍മം. ഇതില്‍ പഞ്ചതത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. സത്യം സംസാരിക്കല്‍ (സത്യ), അഹിംസ, ബ്രഹ്മചര്യ, മോഷ്ടിക്കാതിരിക്കല്‍, ലഹരിവര്‍ജ്ജനം എന്നിവയാണവ. ഉദ്ദേശ ശുദ്ധിയോടുകൂടിയ കര്‍മങ്ങളേ അനുഷ്ഠിക്കാവൂ.

5. സമ്യക് ജീവിതം
ജീവിതം നയിക്കേണ്ടത് സത്യസന്ധതയോടെയായിരിക്കണം. മദ്യവില്‍പന, ആയുധവില്‍പന തുടങ്ങിയവ ജീവിക്കാന്‍ പോലും ചെയ്യരുത്. ഇവയെല്ലാം ദുഃഖം വരുത്തിവെയ്ക്കുന്നു. ആയതിനാല്‍ ശരിയായ ജീവിതം നയിക്കണം അത് ദുഃഖം അകറ്റും.

6. സമ്യക്‌വ്യായാമം
ദുഷ് ചിന്തകളെ ഒഴിവാക്കി ആത്മനിയന്ത്രണത്തിലൂടെ മനസ്സിനെ സദ്ചിന്തകളില്‍ നിറയ്ക്കുന്നതാണ് സമ്യക്‌വ്യായാമം. അത്മനിയന്ത്രണം ധാര്‍മ്മികാധഃപതനത്തില്‍ നിന്നും ഒരുവനെ രക്ഷിക്കുന്നു.

7. സമ്യക്‌സ്മൃതി
ബന്ധങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള സജ്ജമാകലാണ് സമ്യക്‌സ്മൃതി. ഇന്ദ്രിയങ്ങളെയും ഇന്ദ്രിയവിഷയങ്ങളെയും അവയുടെ ബന്ധങ്ങളെയും കുറിച്ച് മനസ്സിലാക്കി അവയെ ഒഴിവാക്കുവാനുള്ള ശ്രമമാണ് സമ്യക്‌സ്മൃതി.

8. സമ്യക്‌സമാധി
ഏഴ് പടികളും കടന്ന് സജ്ജമായ സാധകന്‍ ഏകാഗ്രതയില്‍ മുഴുകിയുള്ള ധ്യാനത്തിന് സജ്ജമാവുകയാണ്. ഇവിടെ ആന്തരിക ശാന്തിയും സന്തോഷവും അനുഭവിക്കുന്നു. പരിപൂര്‍ണ്ണ നിസ്സംഗത ഇതിലൂടെ നേടിയെടുക്കുന്ന സാധകന്‍ മുക്തി നേടി സ്വതന്ത്രനാകുന്നു.